ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിന്റെ കേരളാവിരുദ്ധ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആർഎസ്എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തുവയ്ക്കാൻ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിലെയും ബംഗാളിലെയും സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്നാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് കുറ്റപ്പെടുത്തിയത്. വിജയദശമി ദിനത്തിൽ സംഘടനയുടെ ആസ്ഥാനത്തു സ്വയംസേവകരോടു സംസാരിക്കുമ്പോഴായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശങ്ങൾ.
‘കേരളത്തിലെയും ബംഗാളിലെയും സ്ഥിതി എല്ലാവർക്കുമറിയാം. ഇരുസംസ്ഥാനങ്ങളിലും ഭരിക്കുന്നവരും കാലങ്ങൾകൊണ്ടു മാറ്റിയെടുത്ത രാഷ്ട്രീയ പ്രേരിതമായ ഭരണസംവിധാനങ്ങളും ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അവർ ദേശവിരുദ്ധരെ സഹായിക്കുകയാണ്’– ആർഎസ്എസ് മേധാവി കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം. കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്. ആർഎസ്എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പാരായപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തുവയ്ക്കാൻ ശ്രമിക്കുന്നത്.
‘ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അവർ ദേശവിരുദ്ധരെ സഹായിക്കുകയാണ്’ എന്ന് പറഞ്ഞതിലൂടെ എന്താണുദ്ദേശിക്കുന്നത് എന്ന് ആർഎസ്എസ് മേധാവി വ്യക്തമാക്കണം. മതനിരപേക്ഷ രാഷ്ട്രീയമാണു കേരളത്തിന്റേത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്.
സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോടു പുറംതിരിഞ്ഞു നിൽക്കുകയും സാമ്രാജ്യസേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആർഎസ്എസിന്റെ തലവൻ, കേരളീയനെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടതില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ "ഗോസംരക്ഷണ" കൊലപാതകങ്ങളും വർഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കിൽ, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആർഎസ്എസിനെ ഓർമ്മിപ്പിക്കുന്നു.
വർഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വർഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങൾക്കും നേരെ ആരു വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യും.