കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍ തസ്തികയില്‍ നിയമനനിരോധനമെന്നു പരാതി. ആയിരത്തിലേറെ ഒഴിവുകളുണ്ടായിട്ടും കെ.എസ്.ഇ.ബി. പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ഈമാസം പത്തൊന്‍പതിന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പി.എസ്.സി. ഇതുവരെ റാങ്ക് പട്ടിക പുറത്തിറക്കിയിട്ടില്ല. കെ.എസ്.ഇ.ബി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കില്ലെന്ന നിലപാടിലാണ് പി.എസ്.സി. 2016 ഡിസംബര്‍ 30ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, കെ.എസ്.ഇ.ബിയിലെ അനുവദനീയമായ മീറ്റര്‍ റീഡര്‍മാരുടെ എണ്ണം 1721 ആയിരുന്നു.
നിലവിലുള്ളത് 429 മീറ്റര്‍ റീഡര്‍മാര്‍ മാത്രവും. 2017 ഫെബ്രുവരി 28ന് 550 മീറ്റര്‍ റീഡര്‍മാരുടെ ഒഴിവുണ്ടെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടും അത് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കെ.എസ്.ഇ.ബി. തയാറായിട്ടില്ല. യൂണിയനുകളുടെ താല്‍പര്യത്തിനുവഴങ്ങി, മതിയായ യോഗ്യതയില്ലാത്ത ലൈന്‍മാന്‍മാരെയും മസ്ദൂര്‍മാരെയുമാണ് മീറ്റര്‍ റീഡറുടെ ജോലി താല്‍ക്കാലികമായി ഏല്‍പിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിഷേധാത്മക നിലപാടിനെതിരെ സി.പിഐയുടെ യുവജനസംഘടനയുടെ പിന്തുണയോടെ വൈദ്യുതിഭവന്‍ ഉപരോധിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.