സമ്മേളനകാലത്തും എറണാകുളം ജില്ലയിൽ സിപിഎം സിപിഐ പോര് തുടരുന്നു. അഭിപ്രായ ഭിന്നതകളെ തുടർന്ന് മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരുപാർട്ടികളും വെവ്വേറെ ആചരിച്ചു. സിപിഎമ്മുമായി തർക്കം നിലനിൽക്കുന്ന ഉദയംപേരൂരിൽ സിപിഐ ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും.
കൊച്ചി തുറമുഖത്തെ ചാപ്പ സമ്പ്രദായത്തിനെതിരെ 1953 സെപ്റ്റംബർ പതിനഞ്ചിന് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരത്തിൽ മൂന്ന് തൊഴിലാളികളാണ് രക്തസാക്ഷികളായത്. ചക്കരയിടുക്കിൽ നടന്ന പൊലീസ് വെടിവയ്പിൽ സെയ്ദും സെയ്ദാലിയും കസ്റ്റഡി മർദനത്തിൽ ആന്റണിയും കൊല്ലപ്പെട്ടു. ഇവരുടെ രക്തസാക്ഷിദിനം പതിറ്റാണ്ടുകളായി സിപിഎമ്മും സിപിഐയും ഒന്നിച്ചാണ് ആചരിച്ചിരുന്നത്. എന്നാൽ ഇത്തവണ വെവ്വേറയായിരുന്നു ചടങ്ങുകൾ. മുൻ ഏരിയ സെക്രട്ടറി അടക്കമുള്ള സിപിഎം വിമതർക്ക് സിപിഐ അംഗത്വം നൽകിയതാണ് ഭിന്നതയ്ക്ക് കാരണം.
കാരണം എന്താണെങ്കിലും രക്തസാക്ഷി ദിനാചരണത്തിൽ സിപിഎം സഹകരിക്കാത്തത് ശരിയായില്ലെന്നാണ് സിപിഐയുടെ വിമർശനം. വിമതർക്ക് അംഗത്വം നൽകിയതോടെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന ഉദയംപേരൂരിലും പോര് രൂക്ഷമാകുകയാണ്. സിപിഐ സംഘടിപ്പിച്ച ജലോൽസവത്തിനിടെ തുഴച്ചിൽകാരൻ മരിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെതിരെ ഇന്ന് സിപിഐ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തൽ പങ്കെടുക്കും.