കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മഞ്ഞുരുക്കം വ്യക്തമാക്കി നേതാക്കള്‍ ഒരേ വേദിയില്‍.വള്ളംകളി സംഘടിപ്പിക്കുന്നുവെന്നും ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും അതിന്റെ കൺവീനർമാരാണെന്നുമുള്ള മോൻസ് ജോസഫ് എം.എൽഎയുടെ പരാമർശമാണ് ഒരുവള്ളത്തിൽ ഒരുമിച്ച് തുഴയാമെന്ന പ്രസ്താനകളിലേയ്ക്ക് ഇരുനേതാക്കളെയും എത്തിച്ചത്.
യുഡിഎഫ് വിടാനുള്ള തീരുമാനം കേരളാ കോൺഗ്രസ് പ്രഖ്യാപിച്ച ചരൽക്കുന്ന് ക്യാപ് കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴാണ് ജില്ലയിൽ ആദ്യമായി ഇരുനേതാക്കളും ഒരുമിച്ച് വേദിപങ്കിടുന്നതും മഞ്ഞൂരുക്കത്തിന്റെ സൂചനകൾ നൽകുന്നതും.. യോഗശേഷം ഇരുവരും നടത്തിയ കുശലാന്വേഷണവും വീണ്ടും വള്ളംകളിയിലേക്കെത്തി മീനച്ചിലാറിന്റെ അക്കരയിക്കര നീന്തിയ ഒാർമകൾ കെ.എം.മാണി പങ്കുവച്ചപ്പോൾ' തുഴച്ചിൽ ഒരേ ദിശയിലേയ്ക്കാണെങ്കിലുള്ള ഗുണം ഉമ്മൻ ചാണ്ടി എടുത്തു പറഞ്ഞു.
വേങ്ങര തിരഞ്ഞെടുപ്പ് ഉൾപ്പെടയുള്ള കാര്യങ്ങളിൽ സ്റ്റിയറിങ് കമ്മറ്റിയ്ക്ക് ശേഷം തീരുമാനമെന്ന് പിന്നീട് കെ.എം.മാണിമാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം കേരളാ കോൺഗ്രസുമായുള്ള അകലം കുറഞ്ഞോയെന്ന ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ ഉത്തരത്തിൽ വീണ്ടും വള്ളവും തുഴച്ചിലും കടന്നുവന്നു. ഏതായാലും ചരൽക്കുന്ന് ക്യാംപും മാസങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്തിലെടുത്ത നിലപാടും ഇരു കൂട്ടരും മറന്നു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ സുവ്യക്തം. പരാതിയും പരിഭവവും തീരാൻ ഒരുവർഷം മതിയായ സമമായിരുന്നോ എന്നാണ് ഇനി അറിയേണ്ടത്.