വിരട്ടലൊന്നും നടന്നില്ല. പാർട്ടിയുടെ തന്നെ അണികളാണല്ലോ. വയൽ നികത്താൻ പാടില്ലെന്ന തീരുമാനത്തിൽ അവർ ഉറച്ച് നിന്നു. പത്തൊൻപത് ദിവസത്തെ സമരത്തിനൊടുവിൽ പൊതുമരാമത്ത് മന്ത്രിയുമായുള്ള സമവായ ചർച്ചയിൽ വയലിൽ കെട്ടിയ ചെങ്കൊടി നാട്ടുകാർ തന്നെ അഴിച്ചു മാറ്റി. ഇടതുപക്ഷ സർക്കാരിനെതിരെ കമ്മ്യൂണിസ്റ്റ് ഗ്രാമത്തിലെ ജനങ്ങൾ നടത്തിയ സമരത്തിന് അങ്ങനെ താൽക്കാലിക വിരാമം.
നിശബ്ദമായി തുടങ്ങിയ സമരം ആളിക്കത്തുകയായായിരുന്നു. സ്വന്തം പാർട്ടി നാട് ഭരിക്കുമ്പോൾ സമരത്തിനിറങ്ങിയ നാട്ടുകാരെ കാണാൻ ഞങ്ങൾ എട്ട് തവണയാണ് കീഴാറ്റൂരിലെത്തിയത്. ഓരോ തവണ കാണുമ്പോഴും സമരം ശക്തി പ്രാപിക്കുകയായിരുന്നു. സംസ്ഥാനം കനത്ത മഴയിൽ കുതിർന്നപ്പോഴും സമരപ്പന്തലിൽ സുരേഷ് കീഴാറ്റൂർ നിരാഹാരം തുടർന്നു.
സമരം പിൻവലിക്കാൻ സമർദങ്ങളുണ്ടായിരുന്നിട്ടും ധീരമായ് മുന്നോട്ട് പോയി. പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും വയലോരത്തുള്ള സമരപ്പന്തലിലെത്തി. ആർഎസ്എസും ബിജെപിയും സിപിഎം പാർട്ടി ഗ്രാമത്തിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയതോടെ സിപിഎം ഒറ്റപ്പെട്ടു. ഇതിനിടയിൽ പതിമൂന്നു ദിവസം നിരാഹാരം കിടന്ന സുരേഷിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. പകരം അറുപത്തിയെട്ടു കാരി ജാനകിയമ്മ സമരം ഏറ്റെടുത്തു. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കീഴാറ്റൂരിൽ പൊതുയോഗം വിളിച്ച് സമരം പാർട്ടി വിരുദ്ധമെന്ന് പ്രഖ്യാപിച്ചു. ഒപ്പം ദേശീയപാത നാലുവരിയാക്കുമെന്ന എൽഡിഎഫിന്റെ പ്രകടനപത്രികയും വായിച്ച് സമരത്തിന് പിന്തുണ നൽകിയ സിപിഐയെ വിമർശിച്ചു. ദേശീയപാത അതോറിറ്റി തീരുമാനിക്കുന്ന സ്ഥലത്തുകൂടി ബൈപാസ് നിർമിക്കുമെന്ന് പി.ജയരാജൻ വ്യക്തമാക്കി. വയൽ നികത്തിയാലും പരമാവധി വീടുകൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുകയാണ് സർക്കാർ നയമെന്നും അടിവരയിട്ടു പറഞ്ഞു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ടെന്ന് പറഞ്ഞ് സിപിഐ തിരിച്ചടിച്ചു. അതിരപ്പിളളിക്ക് വേണ്ടി വാശിപിടിക്കുന്ന മന്ത്രിമാരാണ് പ്രകടനപത്രിക മറക്കുന്നതെന്നും സിപിഐ വിമർശനമുയർത്തി.
കൈകുമ്പിളിൽ കോരിക്കുടിക്കുന്ന വെള്ളം പൈപ്പിലൂടെ വരുന്ന ക്ലോറിൻ വെള്ളത്തിന് വഴിമാറുന്നത് അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിൽ നാട്ടുകാർ ഉറച്ചു നിന്നു. വയൽ നികത്താൻ കുന്നിടിക്കുന്നത് കൂടുതൽ ആഘാതം പരിസ്ഥിതിക്കേൽപിക്കുമെന്ന് അവർ ഭയന്നു.
ഇങ്ങനെ സമരം മുന്നോട്ട് പോകുമ്പോഴാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചെങ്കൊടികൾ നിറഞ്ഞ് നിൽക്കുന്ന സമരവേദിയിലെത്തിയത്. ജനരക്ഷായാത്രയിൽ പങ്കെടുക്കാനെത്തുന്ന ബിജെപി ദേശീയ നേതൃത്വംകൂടി കീഴാറ്റൂരിലെത്തിയേക്കുമെന്ന സൂചനകളും പുറത്തുവന്നു. അതോടെ വൈകിയാണെങ്കിലും സ്വന്തം ഗ്രാമത്തിലെ സമരം രാഷ്ട്രീയ മുതലെടുപ്പിനു വേദിയാകുന്നവെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി തന്നെ പ്രതിരോധവുമായി മുന്നോട്ട് വന്നു. പക്ഷേ അണികളായ സമരക്കാരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
അഞ്ചു ദിവസം നിരാഹാരം കിടന്ന ജാനകിയമ്മയും ആശുപത്രിയിലായി. പ്രദേശവാസിയായ സി. മനോഹരൻ സമരം ഏറ്റെടുത്തു.
ഒടുവിൽ മന്ത്രി ജി.സുധാകരനാണ് സമരം അവസാനിപ്പിക്കാനുള്ള വഴിതെളിച്ചത്.
ബൈപാസ് നിർമാണം നീട്ടിവച്ചെന്ന് തിരുവനന്തപുരത്തു നിന്ന് അറിയിപ്പു ലഭിച്ചതോടെ ഇങ്ങ് കീഴാറ്റൂരിൽ വിജയത്തിന്റെ ആഘോഷം തുടങ്ങിയിരുന്നു.
നേതൃത്വം പറയുന്നത് അനുസരിക്കാത്ത അണികളാണ് ആർഎസ്എസിന്റേതെന്ന് കുറ്റപ്പെടുത്തിയ സിപിഎം നേതൃത്വത്തിനേറ്റ പ്രഹരം കൂടിയാണ് കീഴാറ്റൂർ സമരം.
ഒരു കാര്യം കൂടി, മറക്കരുത് കോൺഗ്രസിനെ. നിലപാട് വ്യക്തമാക്കാൻ കഴിയാതെ വോട്ട് രാഷ്ട്രീയത്തിൽ നിശബ്ദമായി പോയി അവരുടെ ശബ്ദം. മുൻ നിശ്ചയിച്ച പ്രകാരം ബൈപാസ് നിർമിച്ചാൽ സ്വന്തം അണികളുടെ വീടുകൾ ഒഴിപ്പിക്കുമെന്ന ഭയമാണ് കോൺഗ്രസുകാരെ നിശബ്ദരാക്കിയത്. എരിതീയിൽ എണ്ണയൊഴിച്ച് കമ്മ്യൂണിസ്റ്റ് മണ്ണിൽ അണികളെയുണ്ടാക്കാമെന്ന ബിജെപിയുടെ മേഹവും തകർന്നടിഞ്ഞു. ഭൂമിയില്ലാതെ ജനങ്ങളില്ലെന്നും ജനങ്ങളുണ്ടായാലേ പാർട്ടിയുണ്ടാകുവെന്നും കിഴാറ്റൂരിലെ അണികൾ തെളിയിച്ചിരിക്കുന്നു.