കാൻസർ രോഗികളുടെ പെൻഷനിലെ പുതിയ മാനദണ്ഡം ആയിരക്കണക്കിന് രോഗികളെ ദുരിതത്തിലാക്കി. ആർ.സി.സി അടക്കം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഒാങ്കോളജിസ്റ്റുകളുടെ സർട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ഇപ്പോള്‍ പെൻഷൻ ലഭിക്കൂ. പുതിയ തീരുമാനം വയനാട് പോലുള്ള ജില്ലകളിലെ രോഗികളെയാണ് പ്രധാനമായും ബുദ്ധിമുട്ടിക്കുന്നത്.
നേരത്തെ പ്രദേശത്തെ ഏതെങ്കിലും സർക്കാർ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയാൽ രോഗികൾക്ക് പെൻഷന് അപേക്ഷിക്കാമായിരുന്നു. തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. ഈ രീതിക്കാണ് മാറ്റം വരുത്തിയത്. പെൻഷൻ തുക മുന്നൂറിൽ നിന്നും ആയിരമാക്കി.
പക്ഷെ തിരുവനന്തപുരം റീജിനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെൻറർ തലശേരി ,കൊച്ചി കാൻസർ സെന്റർ, തിരുവനന്തപുരം , കോഴിക്കോട് മെഡിക്കൽ കോളെജ് തുടങ്ങിയ ഇടങ്ങളിലെ ഒാങ്കോളജിസ്റ്റുകൾ സർട്ടിഫിക്കറ്റ് നൽകണം.
മററ് ജില്ലകളിലെ രോഗികൾ ഇതോടെ ദുരിതത്തിലായി. വയനാട്ടിലെ നിരവധി രോഗികൾക്ക് പെൻഷൻ വൈകുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയെങ്കിലും പലർക്കും ഡോക്ടറിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരെ ഇതിനുവേണ്ടി മാത്രം ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും സാധിക്കില്ല. നേരത്തെ 300 രൂപ പെൻഷൻ ലഭിച്ചവരെയും ബാധിച്ചു. ഇവരും അപേക്ഷ പുതുക്കേണ്ടതുണ്ട്. ആയിരക്കണക്കിന് രോഗികൾക്ക് അൽപം ആശ്വാസമായിരുന്നു പെൻഷൻ. പെൻഷൻ കൂട്ടിയെങ്കിലും അർഹരിൽ പലർക്കും അത് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.