കണ്ണൂര്‍ സി.പി.എമ്മിന് ഏറെ തലവേദന സൃഷ്ടിച്ച കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തിനു വിജ്ഞാപനം ഇറക്കുന്നത് നീട്ടിവച്ചു. ബദൽസാധ്യതകൾ പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കീഴാറ്റൂർ സന്ദർശിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. സമരം അവസാനിപ്പിക്കുന്ന കാര്യം കീഴാറ്റൂരിലെത്തിയ ശേഷം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തളിപറമ്പ് കീഴാറ്റൂരിൽ വയൽ നികത്തിയുള്ള ബൈപ്പാസ് നിർമാണം അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കൾ ചർച്ചയിൽ നിലപാടെടുത്തു. ബദൽ റോഡിനുള്ള സാധ്യതകൾ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. അതേസമയം, ദേശീയപാതാവികസനത്തിൽ നിന്ന് പിന്നോട്ടുപോകാനാവില്ല. ചർച്ച ഗുണപരമായിരുന്നുവെന്ന് സമരസമിതി നേതാക്കളും പ്രതികരിച്ചു.
സി.പി.എം പ്രവർത്തകരടക്കമുള്ള നാട്ടുകാരാണ് വയൽ നികത്തിയുള്ള ബൈപ്പാസിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തിയത്. സമരത്തെ സി.പി.എം തള്ളിപ്പറഞ്ഞെങ്കിലും, പിന്തുണയുമായി സി.പി.ഐയും ബി.ജെ.പിയുമെത്തി. ഈ പശ്ചാത്തലത്തിലായിരുന്നു സമവായത്തിനുള്ള സർക്കാരിന്റെ തിരക്കിട്ടനീക്കം.