മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കേന്ദ്രസർക്കാർ വിശദമായ അന്വേഷണം നടത്തിയേക്കും. പാരിസ്ഥിതിക പ്രാധാന്യമുള്ള വേമ്പനാട്ടു കായല്‍ കയ്യേറിയെന്നും കേന്ദ്രസർക്കാർ ഫണ്ടുകളില്‍ അഴിമതികാട്ടിയെന്നുമുള്ള ആരോപണങ്ങളിലാണ് കേന്ദ്ര ഏജൻസി വിവരം ശേഖരിക്കുന്നത്.
ലേക് പാലസ് റിസോർട്ടിനു അരികിലൂടെ കടന്നുപോകുന്ന സീറോ ജട്ടി റോഡ് രാജ്യസഭാ എംപിമാരുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം തുടങ്ങിയത്. ഇതിലെ അപാകതകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തുടങ്ങിയത്. റോഡുനിർമാണം പൊതു ആവശ്യത്തിനാണോ അതോ സ്വകാര്യവ്യക്തികൾക്കു വേണ്ടിയാണോ എന്ന് പരിശോധിക്കും. എംപി ഫണ്ട് ചിലവഴിക്കുന്നതില്‍ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും നിരീക്ഷിക്കും. രാജ്യസഭാ എംപിമാർക്ക് എവിടെ വേണമെങ്കിലും പണം ചിലവഴിക്കാമെങ്കിലും എല്‍ഡിഎഫിലെയും യുഡിഎഫിലെയും രണ്ട് എംപിമാർ ഒരു റോഡിനു പണം അനുവദിച്ചതിന്റെ കാരണവും ഉദ്യോഗസ്ഥർ ആരായുന്നുണ്ട്.
ഹാർബർ എൻജിനീയറിങ് വകുപ്പിലെയും നഗരസഭയിലെയും രേഖകൾ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. റാംസാർ മേഖലയായ വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീർത്തട അതോറിറ്റിയുടെ കീഴിലാണ്. ഇതിനാല്‍ കായല്‍ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് തുടർനടപടി എടുക്കാം. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണമടക്കം തീരുമാനിക്കുന്നതിൽ ഐബി റിപ്പോർട്ട് നിർണായകമാണ് .