നടിയെ ആക്രമിച്ച കേസിൽ റിമി ടോമിയക്കം നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ്. നടിയുടെ നഗ്നദൃശ്യങ്ങൾ പകര്‍ത്തിയ മൊബൈല്‍ എവിടെന്ന് കോടതി ആരാഞ്ഞപ്പോൾ അന്വേഷണസംഘം നേരിടുന്ന പ്രധാനചോദ്യം അതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. എത്രകഠിനമായ വ്യവസ്ഥയും ജാമ്യത്തിനായി അംഗീകരിക്കാൻ തയ്യാറാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷൻ ദിലീപിന്റേതാണെന്ന പത്താം പ്രതിയുടെ മൊഴി മുൻനിർത്തിയായിരുന്നു ഇന്ന് പ്രോസിക്യൂഷൻ പ്രതിഭാഗം വാദത്തെ ചെറുത്തത്. ഒന്നരക്കോടിരൂപയ്ക്കായിരുന്നു ക്വട്ടേഷൻ. കേസുണ്ടായാൽ മൂന്നുകോടി നൽകണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നെന്ന് വിപിൻലാലിന്റെ മൊഴിയുണ്ട്. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികൾസ്വാധീനിക്കപ്പെടും. കാവ്യാ മാധവന്റെ ഡ്രൈവർ സുധീർ സാക്ഷിയെ സ്വാധീനിച്ചതിന് പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിലെ സാക്ഷിയെ സുധീർ നാൽപത്തൊന്നുവട്ടം ഫോണിൽ വിളിച്ചിട്ടുണ്ട്.
കേസിൽ ഇതുവരെ 21 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടി ഒരു പാവയല്ലെന്നും അവർക്കുണ്ടായ അനുഭവങ്ങൾ പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.പുതിതായി ഒന്നും പ്രോസിക്യൂഷന് നിരത്താനില്ലെന്ന് ദീലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എത്രകഠിനമായ ജാമ്യവ്യവസ്ഥയും പാലിക്കൻ തയ്യാറാണ്. തെളവില്ലാത്ത ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്. ഗൂഢാലോചന തെളിയിക്കപ്പെടേണ്ടത് വിചാരണഘട്ടത്തിലാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.. താൻ പറഞ്ഞിട്ട് ആരെയും ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയ പൾസർ സുനി പറഞ്ഞു.