മൂന്നര വർഷം നീണ്ട തെളിവെടുപ്പിനിടെ നാടകീയമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു സോളർ കമ്മിഷൻ. തെളിവുതേടി ബിജുരാധാകൃഷ്ണനുമായുള്ള കോയമ്പത്തൂർ യാത്ര വിഫലമായതിനൊപ്പം വിവാദവുമായി. തെളിവെടുപ്പിനിടെ കമ്മിഷന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ സരിത ഒട്ടേറ തെളിവുകൾ കൈമാറാമെന്ന് പറഞ്ഞ് കമ്മിഷനെ വട്ടംകറക്കുകയും ചെയ്തു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും 2മന്ത്രിമാരുമടക്കം ആറുപേർ സരിതയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ അമ്പരപ്പോടെയാണ് സോളർ കമ്മിഷൻ കേട്ടത്. തെളിവുകൾ കോയമ്പത്തൂരിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ബിജു വെളിപ്പെടുത്തിയതോടെ അത് കണ്ടെത്തണമെന്നായി കമ്മിഷൻ. പിന്നെ കമ്മിഷൻ അഭിഭാഷകൻ ഹരികുമാറിന്റെ നേതൃത്വത്തിൽ സിനിമയെ പോലും വെല്ലുന്ന കോയമ്പത്തൂർ ചേസ്.
കൊച്ചിയിൽ നിന്ന് രണ്ടരമണിക്കൂർ കൊണ്ട് സംഘം കോയമ്പത്തൂരിൽ ബിജു പറഞ്ഞ ബന്ധു ചന്ദ്രൻ ശെൽവി ദമ്പതിമാരുടെ വീട്ടിലെത്തി. കമ്മിഷന്റെ വരവറിഞ്ഞ് മുൻകൂട്ടി തടിച്ചു കൂടിയ നാട്ടുകാർ സിഡിരാജ വന്താച്ച് എന്ന് ഉറക്കെവിളിച്ചാണ് ബിജുവിനെ എതിരേറ്റത്. കമ്മിഷന്റെ വരവറിഞ്ഞ് മുങ്ങിയ ചന്ദ്രനും ശെൽവിയും ഒരു ബന്ധുമുഖേന ബിജു ഏൽപ്പിച്ച ബാഗ് സംഘത്തിന്റെ പക്കലെത്തിച്ചു. പിന്നെ ആകാംഷയുടെ നിമിഷങ്ങൾ. ഒടുവിൽ ബിജുവിന്റെ സാന്നിധ്യത്തിൽ അഡ്വക്കറ്റ് ഹരികുമാർ സാക്ഷ്യപ്പെടുത്തി ബാഗിലുളളത് 28 സിംകാർഡുകളും ബിജുവിന്റെ എസ്എസ്എൽസി ബുക്കും കുറേ ഫയലുകളും മാത്രം. അങ്ങിനെ ആകാംഷയുടെ മുൾമുനയൊടിഞ്ഞു. വരവറിഞ്ഞ് തെളിവുകൾ മുക്കിയെന്നായിരുന്നു ഇതിനോടുള്ള ബിജുവിന്റെ പ്രതികരണം. ബിജുവിന്റെ ആക്ഷേപങ്ങളെ ആദ്യഘട്ടത്തിൽ സരിത നിഷേധിച്ചു. എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാൻ സരിത തയ്യാറാക്കിയ കത്തിലുള്ള സമാനമായ പരാമർശങ്ങൾ കത്ത് പുറത്തായഘട്ടത്തിൽ അംഗീകരിച്ചു. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ചോദ്യങ്ങൾ കമ്മിഷനിൽ നിന്നുയർന്നപ്പോൾ സരിത കമ്മിഷനിൽ പൊട്ടിക്കരഞ്ഞതും സിറ്റിങ്ങിനിടെ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.