ഫോൺ കണ്ടെത്തിയിട്ടില്ല എന്ന വാദമുയർത്തി ജാമ്യം തടയാനാണ് അന്വേഷണസംഘം വീണ്ടും ശ്രമിക്കുന്നതെന്ന് ദിലീപിന്റെ ജാമ്യഹർജിയിൽ വാദം. ഇപ്പോഴത്തെനിലയിൽ പോയാൽ പൾസർ സുനിയെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് ശ്രമിച്ചേക്കുമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ ഒരുകാരണവശാലും അതുണ്ടാകില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിഭാഗം വാദം പൂർത്തിയായി. പ്രോസിക്യൂഷൻ വാദം നാളെ നടക്കും.
നടിയുടെ ദൃശ്യം പകർത്തിയ ഫോൺ കണ്ടെത്തിയിട്ടില്ല എന്ന വാദം ഉന്നയിച്ചാണ് ഓരോ തവണയും ജാമ്യത്തിന് തടയിടാൻ അന്വേഷണസംഘം ശ്രമിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ ഫോൺ കണ്ടെടുക്കാൻ പൊലീസിന് യഥാർത്ഥത്തിൽ താൽപര്യമില്ല. 57 ദിവസം കൊണ്ടാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസം എടുക്കാമായിരിക്കെ അന്ന് ഫോൺ കണ്ടെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് തോന്നിയില്ലല്ലോ. ഇപ്പോൾ ഫോണിന്റെ കാര്യം ആവർത്തിച്ചു പറയുന്നത് ജാമ്യം നിഷേധിച്ചു ദിലീപിനെ ഉള്ളിലിടാൻ വേണ്ടി മാത്രമാണ്. മൂന്നാം ജാമ്യഹര്ജിയിൽ ദിലീപിന് വേണ്ടി അഭിഭാഷൻ രാമൻ പിള്ള ഉന്നയിച്ച പ്രധാന വാദം ഇതായിരുന്നു. പണം ആവശ്യപ്പെട്ട് ജയിലിൽ നിന്ന് പൾസർ സുനിയുടെയും കൂട്ടുപ്രതികളുടെയും ഫോൺ വിളികൾ വന്ന അതാത് ദിവസങ്ങളിൽ തന്നെ പോലീസ് മേധാവിയെ അക്കാര്യം അറിയിച്ചതാണ്. ഇങ്ങനെ ഡിജിപിയെ വിളിച്ച നാലു കോളുകൾക്കും രേഖയുണ്ട്. കുറ്റകൃത്യത്തിൽ പങ്കുണ്ടെങ്കിൽ ആരെങ്കിലും അങ്ങനെ ചെയ്യുമോ പ്രതിഭാഗം ചോദിച്ചു.
തികഞ്ഞ ക്രിമിനൽ പശ്ചാത്തലമുള്ള ഒന്നാം പ്രതി പറയുന്നത് അനുസരിച്ചു മാത്രമാണ് അന്വേഷണം പുരാഗമിക്കുന്നത് എന്ന് ആവർത്തിച്ചു ഉന്നയിച്ച പ്രതിഭാഗം, ഇങ്ങനെ പോയാൽ സുനിൽ കുമാറിനെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞു. ഒരു കാരണവശാലും അതുണ്ടാകില്ലെന്നു ഡിജിപി അപ്പോൾ തന്നെ മറുപടി നൽകി. രണ്ടു മണിക്കൂർ എടുത്താണ് ദിലീപിന്റെ മൂന്നാം ജ്യാഹര്ജിയിൽ വദം പൂർത്തിയായത്. പ്രോസിക്യൂഷൻ വാദം നാളെ നടക്കും