സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിന് വിമര്‍ശനം. തട്ടിപ്പുകാരായ സരിതയും ബിജുവും മുഖ്യമന്ത്രിയുടെ ഒാഫീസ് ദുരുപയോഗം ചെയ്തു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷ·ണ സംഘത്തിനും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം, സോളർ ഇടപാടുകൾ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി. ജസ്റ്റിസ് ജി.ശിവരാജൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നേരിട്ട് കൈമാറി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തുവെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നാല് ഭാഗങ്ങളുള്ള റിപ്പോർട്ടിലെ ഒരുഭഗം മുഴുവൻ ഉമ്മൻചാണ്ടിയുടെ ഒാഫീസിനെ കുറിച്ചുള്ള പരാമർശങ്ങളാണുള്ളത്. കേസുകള്‍ ഒത്തുതീര്‍ക്കാനും യുഡിഎഫ്സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉയോഗിച്ചു. അതേസമയം സോളര്‍ തട്ടിപ്പ് ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
സോളർകേസ് അന്വേഷിച്ച പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെയും കമ്മിഷൻവിമർശിച്ചു. അന്വേഷണം സരിതയിലും ബിജു രാധാകൃഷ്ണനിലും മുഖ്യമന്ത്രിയുടെ ഒാഫീസിലെ ചിലരിലും ഒതുക്കി. ഇവര്‍ തട്ടിച്ചെടുത്ത പണത്തെക്കുറിച്ചും പണം ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തിയതുമില്ല. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടുകൾ മുന്‍സര്‍ക്കാര്‍ അവഗണിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പുനടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.