മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ആവർത്തിച്ച് തമിഴ്നാട് സർക്കാർ. ഇതിനായി കേരള സർക്കാരുമായി ചർച്ച നടത്തുമെന്നും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം വ്യക്തമാക്കി. പുതിയ ചോർച്ച കണ്ടെത്തിയതോടെ കേരളം മേൽനോട്ട സമിതിയുടെ പരിശോധന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം.
കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച അണക്കെട്ടിൽ നടത്തിയ പരിശോധനയിലാണ് പുതിയ ചോർച്ച കണ്ടെത്തിയത്. 10- 11 ബ്ലോക്കുകൾക്കിടയിൽ രണ്ടിടത്താണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് ഉയരുന്നതോടെ ചോർച്ച ഗുരുതരമാകും. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണക്കെട്ടിൽ അടിയന്തിര പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിന്റെ ആശങ്കയും വാദങ്ങളും പാടെ തള്ളുന്നതാണ് തമിഴ്നാടിന്റെ നിലപാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുകയാണ് ലക്ഷ്യമെന്ന് തമിഴ്നാട് ഒരിക്കൽകൂടി വ്യക്തമാക്കി.
ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് പരിശ്രമിക്കുമ്പോൾ കേരളം നിസംഗത തുടരുന്നു. ജലനിരപ്പ് 125 അടിപിന്നിട്ടാൽ എല്ലാ ആഴ്ചയും മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ജലനിരപ്പ് 128 അടിയിലെത്തിയിട്ടും മേൽനോട്ടസമിതിയോ ഉപസമിതിയോ അണക്കെട്ടിലെത്തിയില്ല. ഈ ഗുരുതരമായ വീഴ്ച സുപ്രീംകോടതിയെ അറിയിക്കാൻപോലും കേരളത്തിനായില്ല.