കലൂർ മുതൽ മഹാരാജാസ് കോളജ് മൈതാനം വരെയുള്ള മെട്രോ പാതയിലെ സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. കേന്ദ്ര മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഈ പാതയിൽ മെട്രോയ്ക്ക് യാത്രാനുമതി ലഭിക്കൂ. നഗര ഹൃദയമായ എംജി റോഡിലേക്ക് മെട്രോ പ്രേവേശിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധന ഉണ്ടാകുമെന്നാണ് കെഎം ആർ എൽ ന്റെ പ്രതീക്ഷ.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നാണ് റെയിൽ സേഫ്റ്റി കമ്മീഷണറും സംഘവും പരിശോധന തുടങ്ങിയത്. പാളങ്ങളുടെയും കോച്ചുകളുടെയും സുരക്ഷയാണ് പ്രധാനമായും പരിശോധിക്കുക.
സ്റ്റേഷനുകളിലെ സൗകര്യങ്ങളും വൃത്തിയും സംഘം വിലയിരുത്തും. ഇതിനു ശേഷമാകും അന്തിമ അനുമതി നൽകുക. അന്തിമ അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ എം ആർ എൽ. എംജി റോഡിലേക്ക് മെട്രോ ഓടി തുടങ്ങുന്നതോടെ സ്ഥിരം യാത്രികരുടെ എണ്ണത്തിലും വൻ വർധന പ്രതീക്ഷിക്കുന്നുണ്ട് മെട്രോ ഏജൻസി. പരിശോധന നാളെയും തുടരും. അടുത്ത മാസം മൂന്നിനാണ് കലൂർ മുതൽ മഹാരാജാസ് കോളേജ് മൈതാനം വരെയുള്ള പാതയിലെ മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.