ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ചോർച്ച കണ്ടെത്തി. അണക്കെട്ടിന്റെ 10-11 ബ്ലോക്കുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. കേരളത്തിലെ ജലവിഭവ വകുപ്പ് ചോർച്ചയുടെ വിശദാംശങ്ങൾ ഉന്നത ഉദ്യോഗസ്ഥരെയും മേൽനോട്ടസമിതിയെയും അറിയിച്ചു.
കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച അണക്കെട്ടിൽ നടത്തിയ പരിശോധനയിലാണ് പുതിയ ചോർച്ച കണ്ടെത്തിയത്. 10-11 ബ്ലോക്കുകൾക്കിടയിൽ രണ്ടിടത്താണ് ദ്വാരത്തിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് ഉയരുന്നതോടെ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 128 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ അണക്കെട്ടിന്റെ പല ബ്ലോക്കുകളിലും ചോർച്ച കണ്ടെത്തിയിരുന്നു. ജലനിരപ്പ് ഇത്രയും താഴ്ന്ന് നൽക്കുമ്പോൾ ചോർച്ച കണ്ടെത്തുന്നത് ഇത് ആദ്യമാണ്. 2014 നവംബറിൽ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോഴും ഇതേ ബ്ലോക്കുകളിൽ വലിയ രീതിയിൽ ചോർച്ച കണ്ടെത്തിയിരുന്നു.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം ആവർത്തിക്കുന്നതും ഇക്കാരണത്താലാണ്. ജലനിരപ്പ് 125 അടി പിന്നിട്ടാൽ സുരക്ഷാപരിശോധനയ്ക്കായി മേൽനോട്ട സമിതിയെയും ഉപസമിതിയെയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഉപസമിതി അംഗങ്ങൾ കൃത്യമായി സന്ദർശനം നടത്തി റിപ്പോർട്ട് മേൽനോട്ടസമിതിക്ക് സമർപ്പിക്കണം എന്നാണ് തീരുമാനം. എന്നാൽ തമിഴ്നാടിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇരുസമിതികളുടെയും സന്ദർശനം മുടങ്ങി. കേരളം പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ചോർച്ചയുടെ ദൃശ്യങ്ങൾ സഹിതമാണ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.