കോഴിക്കോട് കലക്ട്രേറ്റിലെ അഗ്നിബാധയുടെ കാരണം സംബന്ധിച്ച അന്വേഷണം പ്രതിസന്ധിയിൽ. അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് അഗ്നിശമനസേന കണ്ടെത്തി. ഭരണസിരാകേന്ദ്രത്തിനകത്ത് മതിയായ സുരക്ഷ സംവിധാനങ്ങളില്ലെന്നും ഫയർഫോഴ്സിന്റെ പരിശോധനയിൽ വ്യക്തമായി. ജില്ല ഫയർഫോഴ്സ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് സിവിൽ സ്റ്റേഷനിൽ പരിശോധന നടത്തും.
അഗ്നിബാധയുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ടെല്ലന്ന് അഗ്നിശമനസേന ആവർത്തിക്കുന്നു. മറ്റു സാധ്യതകൾ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടയുള്ള ബഹുനില കെട്ടിടങ്ങളിൽ ഉണ്ടായിരിക്കേണ്ട സുരക്ഷസംവിധാനങ്ങളൊന്നും സിവിൽ സ്റ്റേഷൻ കെട്ടിടങ്ങളിൽ ഇല്ല. കൂടാതെ തീപിടിത്തതിന് കാരണമായേക്കാവുന്ന വാട്ടർ ഹീറ്ററുകളും ഇൻഡക്ഷൻ കുക്കറുകളും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നുമുണ്ട്. ഇതെല്ലാം ഗുരുതമായ സുരക്ഷ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നുവെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു.
സേഫ്റ്റി ഓഫീസറായി ഒരു ജീവനക്കാരൻ പോലും ഇല്ലാത്തത് അടിയന്തിര സാഹചര്യങ്ങളിൽ രക്ഷപ്രവർത്തനം വൈകുന്നതിന് ഇടയാക്കും. അപകടം കണക്കിലെടുത്ത് പരിശോധന കർശനമാക്കാനാണ് തീരുമാനം. സുരക്ഷ സംവിധാനങ്ങളില്ലെന്ന് കാണിച്ച് രണ്ടു കൊല്ലം മുമ്പ് ഫയർഫോഴ്സ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ തുടർനടപടി ഉണ്ടായില്ല. ഇന്ന് വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് തീരുമാനം. കൂടാതെ അടുത്ത ആഴ്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സുരക്ഷ പരിശീലനം നൽകാനും ഫയർഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.