എൻ.സി.പി കേരളഘടകത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ആരോപണ വിധേനായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഒരാഴ്ച്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ പരസ്യപ്രതികരങ്ങളുമായി രംഗത്ത് എത്താൻ എ.കെ.ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം തുടങ്ങി. കേരള ഘടകത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ശരത് പവാർ നേതാക്കളെ വിളിപ്പിച്ചതിനിടെയാണ് പുതിയ നീക്കങ്ങൾ.
ആഭ്യന്തര പ്രശ്നങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽപട്ടേലിന്റെ ഈ കത്തിനെ തുടർന്ന് അടങ്ങിയ വിഭാഗീയ നീക്കങ്ങളാണ് പുതിയ സാഹചര്യത്തിൽ പരസ്യമായി പുനരാരംഭിച്ചിരിക്കുന്നത്. ഭൂമി കയ്യേറ്റ ആരോപണങ്ങൾ നേരിടുന്ന തോമസ് ചാണ്ടി ഇതുവരെ പാർട്ടിക്ക് വിശദീകരണം നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.തെളിവുകൾ സഹിതം ഉയരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ മന്ത്രിയെ മാറ്റണമെന്നും ഇക്കൂട്ടർ വാദിക്കുന്നു. മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതിൽ സംസ്ഥാന ഘടകം പരാജയമാണ്. തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തീരുമാനിക്കാൻ ദേശീയ നേതൃത്വം തയ്യാറാവണമെന്നും ഇക്കൂട്ടരുടെ ആവശ്യത്തിലുണ്ട്.
എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്ന ഏഴു ജില്ല കമ്മിറ്റികളാണ് മന്ത്രിക്കെതിരെ ഒപ്പു ശേഖരണവുമായി രംഗത്തുള്ളത്. കർഷകകോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. വെള്ളിയാഴ്ച ശരത് പവാർ വിളിപ്പിച്ചിരിക്കുന്ന യോഗത്തിൽ തീരുമനമുണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാനാണ് തീരുമാനം. പോഷക സംഘടനകളെ കൂടി പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷനും നീക്കമുണ്ട്.