സഭാ തർക്കം നിലനിൽക്കുന്ന എറണാകുളം വരിക്കോലി സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവയെ യാക്കോബായ സഭ വിശ്വാസികൾ തടഞ്ഞുവച്ചു. പൊലീസ് ഇടപെടലിനെ തുടർന്ന് എട്ടര മണിക്കൂറിനു ശേഷമാണ് പരിശുദ്ധ ബാവയെ പുറത്തിറക്കിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പള്ളി ആർ.ഡി.ഒ പൂട്ടി.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് സഭയ്ക്ക് ഉടമസ്ഥാവകാശം ലഭിച്ച ദേവാലയമാണ് വരിക്കോലി സെന്റ് മേരീസ് പള്ളി.എന്നാൽ പള്ളിയുടെ ഉടമസ്ഥാവകാശം ലഭിച്ചതിനു പിന്നാലെ പള്ളിയ്ക്കു മുന്നിലെ അന്ത്യോഖ്യാ സിംഹാസന ചിഹ്നം മായ്ച്ചു കളയാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെന്നാണ് യാക്കോബായ വിശ്വാസികളുടെ ആരോപണം. ഇതേ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷം നില നിൽക്കുന്നതിനിടെയാണ് ഇന്നു രാവിലെ ഏഴു മണിയോടെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പള്ളിയിൽ എത്തിയത്. ഇതോടെ യാക്കോബായ സഭാ വിശ്വാസികൾ പള്ളിക്ക് പുറത്ത് സംഘടിച്ചു. പള്ളിക്കുള്ളിൽ ഓർത്തഡോക്സ് സഭാ വിശ്വാസികളും നിലയുറപ്പിച്ചു. പൊലീസെത്തി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ യാക്കോബായ സഭ വിശ്വാസികൾ തയാറായില്ല. ഒടുവിൽ വൈകിട്ട് നാലരയോടെ പൊലീസ് അകമ്പടിയിൽ പരിശുദ്ധ ബാവയെ പുറത്തേക്കെത്തിക്കുകയായിരുന്നു.
ഇതിനു പിന്നാലെ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ഓർത്തഡോക്സ് സഭ വിശ്വാസികളെ മറുവിഭാഗം തടയാൻ ശ്രമിച്ചതോടെ പൊലീസ് നേരിയ തോതിൽ ലാത്തിവീശി. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പള്ളി തൽക്കാലത്തേക്ക് പൂട്ടാൻ ആർഡിഒ തീരുമാനിച്ചത്.