അപരൻമാരില്ലാത്ത തിരഞ്ഞെടുപ്പെന്ന ഖ്യാതിയോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാനസമയം പൂർത്തിയായപ്പോൾ വേങ്ങരയിൽ ഡമ്മികളടക്കം 14 സ്ഥാനാർഥികളാണ് രംഗത്തുളളത്.
അപരരൻമാരെ മൽസരിപ്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കാൻ വേങ്ങരയിൽ രാഷ്ട്രീയ പാർട്ടികൾ തയാറായില്ലെന്ന മേൻമ ഈ തിരഞ്ഞെടുപ്പിനുണ്ട്. മുസ്്ലിംലീഗിലെ കെ.എൻ.എ ഖാദറും സി.പി.എമ്മിലെ പി.പി. ബഷീറും ബി.ജെ.പിയിലെ കെ. ജനചന്ദ്രനുമാണ് പ്രധാന സ്ഥാനാർഥികൾ. മുസ്‌ലിംലീഗിന്റെ വിമത സ്ഥാനാർഥി കെ. ഹംസയും പത്രിക സമർപ്പിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐയിലെ കെ.സി. നസീർ, ശിവസേനയിലെ കെ. ശിവദാസൻ, സ്വാഭിമാൻ പാർട്ടിയിലെ ശ്രീനിവാസ് തുടങ്ങിയവരാണ് മറ്റു സ്ഥാനാർഥികൾ.
തിങ്കളാഴ്ച സൂക്ഷമപരിശോധന നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന ദിവസം ബുധനാഴ്ചയാണ്. വി.വി. പാറ്റ് വോട്ടിങ് യന്ത്രങ്ങൾ മാത്രം ഉപയോഗിച്ചുളള തിരഞ്ഞെടുപ്പെന്ന റെക്കോർഡും വേങ്ങരക്കുണ്ടാകും.