മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയിൽനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മുങ്ങിയതായി രേഖകള്‍. 2014ലെ ഫയലുകളുടെ കൈമാറ്റ റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. റജിസ്റ്ററിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാണിച്ച് ഇടത് അനുകൂലസംഘടനകള്‍ നഗരസഭയില്‍ സൂചനാപണിമുടക്ക് നടത്തുകയാണ്.
നഗരസഭയിലെ ഫയലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥ എന്ന കാരണത്താലാണ് ഫയല്‍ കാണാതായ സംഭവത്തില്‍ ക്ലാര്‍ക്ക് സി.എം.സുജയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സുജ 2014 മാര്‍ച്ച് ഒന്നിന് ചുമതല ഏറ്റെടുക്കുമ്പോള്‍ ലേക് പാലസിന്റെ രേഖകള്‍ ഒന്നുംതന്നെ നഗരസഭയില്‍ ഉണ്ടായിരുന്നില്ല. അത് വ്യക്തമാക്കുന്നുണ്ട് ഈ ചാര്‍ജ് കൈമാറ്റ റജിസ്റ്റര്‍. 2014 ഫെബ്രുവരി രണ്ടിന് മുനിസിപ്പല്‍ സെക്രട്ടറി തയ്യാറാക്കിയ റജിസ്റ്ററില്‍ ആകെയുള്ള 315 ഫയലുകളില്‍ ലേക്പാലസ് രേഖകള്‍ ഉണ്ടായിരുന്നില്ല. ഈ വസ്തുതകള്‍ പരിശോധിക്കാതെയണ് നഗരസഭാ കൗണ്‍സില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതെന്ന് ഇടതുസംഘടന കുറ്റപ്പെടുത്തുന്നത്.
എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഉള്‍പ്പടെ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ നിരപരാധികളാണെന്നാണ് യൂണിയന്റെ വാദം. പ്രധാനയൂണിയനിലെ അംഗങ്ങള്‍ സൂചനാപണിമുടക്കിന് ഇറങ്ങിയതോടെ നഗരസഭയുടെ പ്രവര്‍ത്തനം താളംതെറ്റി. കൗണ്‍സിലിന്റെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് യൂണിയന്റെ തീരുമാനം.