പാട്ടക്കുടിശിക വരുത്തിയതിന് അലിൻഡിന്റെ ഭൂമി ജപ്തി ചെയ്യാനുള്ള നടപടികളിൽ റവന്യൂവകുപ്പിന് വീഴ്ച. കുണ്ടറയിൽ പാട്ടഭൂമിക്ക് ഒപ്പമുള്ള അലിൻഡിന്റെ ഭൂമി, ജപ്തിക്കായി ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയില്ല. സ്ഥലം തിട്ടപ്പെടുത്താൻ റവന്യൂ റിക്കവറി തഹസീൽദാർ കഴിഞ്ഞമാസം 19 ന് ഉത്തരവിട്ടെങ്കിലും പിന്നീട് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
അലിൻഡ് സർക്കാരിന് നൽകാനുള്ള പാട്ടത്തുകയിൽ വൻകുടിശിക വരുത്തിയതിനാണ് പേരയം വില്ലേജ് ഓഫീസർ ജപ്തി നടപടികൾ ആരംഭിച്ചത്. മാർച്ച് 21 ന് രണ്ടു വകുപ്പുകൾ പ്രകാരം നോട്ടീസ് പതിക്കുകയും ചെയ്തു.
ജപ്തിക്ക് തടസമായി നിൽക്കുന്നത് ജപ്തി ചെയ്യാനുള്ള അലിൻഡിന്റെ സ്ഥലം കണ്ടെത്താനാകാത്തതാണെന്നാണ് വിചിത്രമായ വിശദീകരണം .സർക്കാർ പാട്ടഭൂമിക്ക് പുറമേ അലിൻഡിന് സ്വന്തമായി 41 സെൻ് സ്ഥലമാണ് കുണ്ടറയിലുള്ളത്. ഇതാണ് കണ്ടത്തേണ്ടത്.
പക്ഷെ സ്ഥലം തിട്ടപ്പെടുത്താനുണ്ടാകുന്ന താമസം യാദൃശ്ചികമല്ലെന്ന് ഉറപ്പിക്കുന്നതാണ് ഈ രേഖ .സ്ഥലം അളന്ന് തിരിച്ച് അലിൻഡിന്റെ ഭൂമി തിട്ടപ്പെടുത്തണമെന്ന് കാണിച്ച് റവന്യൂ റിക്കവറി തഹസീൽദാർ കഴിഞ്ഞമാസം 19ന് ഉത്തരവിട്ടതാണ്. എന്നാൽ പിന്നീടുള്ള തുടർനടപടി മൗനമാണ്. എന്നാൽ ജപ്തി നിയമവിരുദ്ധമാണെന്നാണ് അലിൻഡിന്റെ പ്രതികരണം. ബിഐഎഫ്ആറിലും എഐഎഫ്ആറിലും പരിഗണയിലിരിക്കുന്ന വിഷയത്തിൽ ജപ്തി സാധ്യമല്ലെന്ന് അലിൻഡ് അവകാശപ്പെടുന്നു.