മണ്ണിടിച്ചിലിനെ തുടർന്ന് അതീവ അപകടാവസ്ഥയിലായ പള്ളിവാസലിലെ രണ്ട് റിസോർട്ടുകൾ പൂട്ടാൻ ഇടുക്കി ജില്ല കളക്ടർ ഉത്തരവിട്ടു. ഫോറസ്റ്റ് ഗ്ലൈഡ്, കാശ്മീരം എന്നീ റിസോർട്ടുകളാണ് താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഞായറാഴ്ചത്തെ കനത്ത മഴയിലാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തെ റിസോർട്ടുകളുടെ കവാടം ഉൾപ്പെടെ ഇടിഞ്ഞത്. ഫോറസ്റ്റ് ഗ്ലൈഡ് റിസോർട്ടിന്റെ മൺതിട്ട് ഇടിഞ്ഞ് രണ്ട് കാറുകൾ ഭാഗികമായി തകർന്നു. കൂറ്റൻ പാറക്കല്ലുകൾ വീണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് റിസോർട്ടിലെ ക്ലോക്ക് റൂമും സെപ്റ്റിക്ടാങ്കും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായി. കാശ്മീരം റിസോർട്ടിന്റെ മുൻവശത്തെ മൺതിട്ടും ഇടിഞ്ഞ് റോഡിൽ പതിച്ചു.
ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിന്റെ നിർദേശ പ്രകാരം തഹസിൽദാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് റിസോർട്ടുകളു അതീവ അപകടാവസ്ഥയിലാണെന്ന് തഹസിൽദാർ റിപ്പോർ നൽകി. റിസോർട്ടിലെത്തുന്ന സഞ്ചാരികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടികാട്ടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് റിസോർട്ടുക അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. അപകടാവസ്ഥയിലായ റിസോർട്ടുകളിൽ അടുത്ത ദിവസം വിദഗ്ദ സംഘം പരിശോധന നടത്തും. അപകടം ഒഴിവാക്കാൻ റിസോർട്ടിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.