കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ ഗതിമാറ്റി ഒഴുക്കിയ കൈത്തോട് പത്ത് ദിവസത്തിനുളളിൽ പൂർവസ്ഥിതിയിലാക്കാൻ റവന്യൂവകുപ്പിന്റെ നോട്ടീസ്. റിസോർട്ട് നിർമിക്കാനായി സ്വകാര്യവ്യക്തി കൈത്തോട് ഗതിമാറ്റി ഒഴുക്കിയെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.
ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തളിപ്പറമ്പ് തഹസിൽദാരാണ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൈത്തോട് ഗതി മാറ്റിയൊഴുക്കിയതായി കണ്ടെത്തി. തുടർന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയത്. പത്ത്ദിവസത്തിനുള്ളിൽ കൈത്തോടിന്റെ ഒഴുക്ക് പഴയതുപോലെ വഴി തിരിച്ചുവിട്ടില്ലെങ്കിൽ നിയമനടപടിയുണ്ടാകും.
വെള്ളം കുത്തിയൊഴുകിയെത്തിയതോടെ വിനോദസഞ്ചാര കേന്ദ്രമായ ശശിപ്പാറയിലേക്കുള്ള റോഡും തകർന്നിരുന്നു. സമീപത്തെ കടയും പൂട്ടേണ്ടിവന്നു. കുടിവെള്ളത്തിനായി ഈ തോടിനെ ആശ്രയിച്ചിരുന്ന ആദിവാസികൾ ഉൾപ്പടെ ഇരുപതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്.