പി.എസ്.സി. റാങ്ക് ലിസ്റ്റ് അവഗണിച്ച് പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് പിൻവാതിൽ നിയമനം. ബിടെക്ക് ബിരുദധാരികൾ നോക്കി നിൽക്കുമ്പോഴാണ് കുറഞ്ഞ യോഗ്യതയുള്ളവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും പഞ്ചായത്തുകൾ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ഏറെ കാത്തിരിപ്പിന് ശേഷമാണ് അസിസ്റ്റൻറ് എൻജീനീയർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ ഭൂരിപക്ഷം പേരും ബിടെക്കും എംടെക്കും നേടിയവർ. ജോലി ഉടൻകിട്ടുമെന്ന് പ്രതീക്ഷിച്ചവർക്ക് വീണ്ടും നിരാശയായിരുന്നു ഫലം. ലിസ്റ്റ് വന്ന് ആറ്മാസം കഴിഞ്ഞിട്ടും നിയമനം ലഭിച്ചത് വെറും രണ്ടുപേർക്ക് മാത്രം. പഞ്ചായത്തുകൾ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം അന്വേഷിച്ച് ചെല്ലുമ്പോഴാണ് ചട്ടവിരുദ്ധ നിയമനങ്ങളുടെ കഥ പുറത്തുവരുന്നത്. 200ൽഏറെ തസ്തികൾ ഒഴിവുണ്ടായിട്ടും വെറും 53 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവയിൽ മിക്കപഞ്ചായത്തുകളും കരാറടിസ്ഥാനത്തിൽ വേണ്ടപ്പെട്ടവർക്ക് നിയമനം നൽകുകയാണ്.
വകുപ്പുമന്ത്രി ഇടപെട്ടിട്ടു പോലും മിക്കപഞ്ചായത്തുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർവഹണ ചുമതലയുള്ളത് അസിസ്റ്റൻ് എൻജീനീയർക്കാണ്. പ്രധാനപ്പെട്ട ഗസറ്റഡ് തസ്തികയിലേക്ക് താൽക്കാലികമായി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് പഞ്ചായത്ത് തലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെ ആകെ തകിടം മറിക്കും, കൂടാതെ അഴിമതിക്ക് വളം വെക്കുമെന്നും ഉള്ള ആശങ്കയാണ് ഉയരുന്നത്.