മണ്ണിടിച്ചിലിനെ തുടർന്ന് അതീവ അപകടാവസ്ഥയിലായ പള്ളിവാസലിലെ മൂന്ന് റിസോർട്ടുകൾ താത്കാലികമായി പൂട്ടണമെന്ന് റവന്യൂ വകുപ്പ്. സ്ഥലം നേരിട്ട് സന്ദർശിച്ച ദേവികുളം തഹസിൽദാർ വിശദമായ റിപ്പോർട്ട് സബ് കലക്ടർക്ക് സമർപ്പിച്ചു. പ്രവേശനം കവാടം ഉൾപ്പെടെ തകർന്ന റിസോർട്ടുകളിൽ സഞ്ചാരികൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. മണ്ണിടിച്ചിൽ തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ റിസോർട്ട് ഉടമകൾക്കും നിർദേശം നൽകി.
പള്ളിവാസൽ രണ്ടാംമൈലിൽ പ്രവർത്തിക്കുന്ന കാശ്മീരം, ഫോറസ്റ്റ് ഗ്ലൈഡ്, മിസ്റ്റി മൗണ്ട് എന്നീ റിസോർട്ടുകളാണ് ദേവികുളം തഹസിൽദാറുടെ റിപ്പോർട്ട് പ്രകാരം അതീവ അപകടാവസ്‌ഥയിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റിസോർട്ടുകളുടെ പ്രവേശനം കവാടം ഉൾപ്പെടെ തകർന്നു. ഫോറസ്റ്റ് ഗ്ലൈഡ് റിസോർട്ടിന്റെ മൺതിട്ട് ഇടിഞ്ഞ് രണ്ട് കാറുകളാണ് ഭാഗികമായി തകർന്നത്.
കൂറ്റൻ പാറക്കല്ലുകൾ വീണ് കൊച്ചി ധനുഷ്ക്കോടി ദേശീയപാത മണിക്കൂറുകളോളം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് റിസോർട്ടിലെ ക്ലോക്ക് റൂമും സെപ്റ്റിക്ടാങ്കും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കാശ്മീരം, മിസ്റ്റി മൗണ്ട് റിസോർട്ടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇരു റിസോർട്ടുകളുടെയും മുൻഭാഗത്തെ മണ്ണ് ഇടിഞ്ഞിറങ്ങി. ഒരു ചെറിയ മഴപോലും വലിയ അപകടത്തിന് ഇടയാക്കുമെന്ന് ദേവികുളം തഹസിൽദാർ പികെ ഷാജി സബ് കലക്ടർ വി.ആർ. പ്രേംകുമാറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവിടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നത് തടയണമെന്നാണ് ശുപാർശ.
തഹസിൽദാറുടെ റിപ്പോർട്ട് സബ് കലക്ടർ ജില്ലാ കലക്ടർക്ക് കൈമാറി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ കല്ലാർക്കുട്ടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.