കണ്ണൂർ കൊട്ടിയൂരിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ നടന്ന സമരത്തിലെ കേസുകൾ പിൻവലിച്ചുള്ള സർക്കാർ ഉത്തരവ് പാഴായി. ഇതോടെ കേസിലെ പ്രതികളായ മുന്നൂറ്റിരണ്ട് കർഷകരാണ് കോടതി കയറിയിറങ്ങുന്നത്. പൊലീസ് വാഹനങ്ങൾ കത്തിച്ചത് ഉൾപ്പടെ പന്ത്രണ്ട് കേസുകൾ പിൻവലിച്ചായിരുന്നു ഉത്തരവ്. 2013 നവംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കൊട്ടിയൂർ സംഭവത്തിലെ എല്ലാ കേസുകളും പിൻവലിച്ചെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായത്. ഉത്തരവും ഇറക്കി. പക്ഷേ കോടതി നടപടികൾ മുറപോലെ നടക്കുന്നുണ്ട്. വാഹനങ്ങൾ കത്തിച്ച കേസിൽ അടുത്തമാസം ഇരുപത്തിയെട്ടിന് 126 ആളുകൾ തലശേരി കോടതിയിൽ ഹാജരാകണം. ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. കൂത്തുപറമ്പ് കോടതിയിലേക്കാണ് സർക്കാർ ഉത്തരവ് കൈമാറിയത്. പക്ഷേ കേസുകള്‍ നടക്കുന്നത് തലശേരി കോടതിയിലാണ്. ഈ സാങ്കേതിക പ്രശ്നമാണ് കേസുകൾ തുടരാൻ കാരണമെന്ന് കൊട്ടിയൂർ സംരക്ഷണസമിതി പറയുന്നു.
പന്ത്രണ്ടുകേസുകളിൽ മൂന്നെണ്ണം പിൻവലിച്ചുകൊണ്ട് യുഡിഎഫ് സർക്കാരും ഉത്തരവിറക്കിയിരുന്നു. ഇതും നടപ്പിലായിരുന്നില്ല. എന്നാൽ പൊതുമുതൽ നശിപ്പിച്ച സംഭവമായതിനാൽ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി അംഗീകരിക്കില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.