ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജനെ വിജിലൻസ് കുറ്റവിമുക്തനാക്കിയതോടെ സി.പി.എം സംസ്ഥാന നേതൃത്വമാണ് സമ്മർദത്തിലാകുന്നത്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന വിജിലൻസിന്റെ നിലപാട് കോടതിയും ശരിവെച്ചാൽ മന്ത്രിസഭാ പുനഃപ്രവേശമായിരിക്കും നേരിടാനിരിക്കുന്ന അഗ്നിപരീക്ഷ. ഇ.പിയുടെ മന്ത്രിസ്ഥാനത്തെക്കുറിച്ചു പാർട്ടിയാണ് ചർച്ച ചെയ്യേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അജണ്ടയിലില്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞാലും സി.പി.എമ്മിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന് ഇടമില്ലെന്ന് പറയുന്നതിലെ അനൗചിത്യം തന്നെയാണ് കാരണം. സി.പി.എം കേന്ദ്രകമ്മിറ്റി-സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നിയമസഭാ സാമാജികരിൽ മന്ത്രിയല്ലാത്തത് ഇ.പി.മാത്രമാണ്. സാങ്കേതികമായി ഒരാളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയുമെങ്കിലും, മന്ത്രിമാരുടെ എണ്ണം കുറച്ചതിനെക്കുറിച്ച് മുമ്പു പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരും. മന്ത്രിസഭയിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയുള്ള അഴിച്ചുപണിയും കാര്യങ്ങൾ സങ്കീർണമാക്കും. അതുകൊണ്ടാണ് പാർട്ടി നേതൃത്വത്തിന്റെ കരുതലോടെയുള്ള പ്രതികരണം.
ഇ.പിക്ക് വീഴ്ചപറ്റിയെന്നാണ് രാജിക്കുമുമ്പുള്ള സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തിൽ. ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ കർക്കശനിലപാടും കാര്യങ്ങൾ രാജിയിലെത്തിച്ചു. ഈ നിഗമനങ്ങൾ തള്ളുന്നതിലെ ധാർമികപ്രശ്നവും സി.പി.എമ്മിനെ അലട്ടും. വിവാദത്തെക്കുറിച്ച് കേന്ദ്രകമ്മിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാനനേതൃത്വം നടത്തുന്ന അന്വേഷണവും എവിടെയും എത്തിയിട്ടില്ല. എങ്കിലും പാർട്ടിക്കുള്ളിലെ ഇ.പി അനുകൂലികളുടെ സമ്മർദത്തിന്റെ ശക്തി അനുസരിച്ചിരിക്കും മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ്.