വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് കെ.എസ്.ആർ.ടി.സി നൽകുന്ന സൗജന്യയാത്രയുടെ പണം ഇനിമുതൽ സർക്കാർ നൽകും. 216 കോടി രൂപയാണ് കഴിഞ്ഞവർഷം മാത്രം ഈയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് കിട്ടാനുള്ളത്. 3200 കോടിരൂപ വായ്പയെടുക്കുന്നതിന്റ ഭാഗമായി ബാങ്ക് കൺസോർഷ്യവുമായി നടത്തിയ ചർച്ചയിലാണ് ചീഫ് സെക്രട്ടറിയുടെ ഉറപ്പ്.
ഒൻപതുവർഷത്തിനിടെ മാത്രം 1863 കോടി രൂപയാണ് സൗജന്യയാത്ര അനുവദിച്ചതിലൂടെ കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത്. കഴിഞ്ഞവർഷം മാത്രം 216 കോടി. ഇതിൽ 105 കോടിയും പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചവകയിലുള്ളതും. വർഷങ്ങളായി കെ.എസ്.ആർ.ടി.സി തന്നെ ഈ നഷ്ടം സഹിക്കുകയായിരുന്നു. എന്നാൽ വരവ് ചെലവ് അന്തരം കുറയ്ക്കുന്നതിനായി ഈ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ബാങ്ക് കൺസോർഷ്യത്തിന്റ ഉപാധി ചീഫ് സെക്രട്ടറി അംഗീകരിച്ചു. അടുത്ത മന്ത്രിസഭയോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്ക് വയ്ക്കും.
സ്വാതന്ത്ര്യസമര സേനാനികരും വികലാംഗരും അടക്കം 12 വിഭാഗങ്ങൾക്കാണ് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര. കൂടാതെ നാൽപതിനായിരത്തോളം വരുന്ന ജീവനക്കാരും 38000 പെൻഷൻകാരും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാക്കിയതോടെ പ്രതിമാസം 15ലക്ഷം രൂപയുടെ അധികബാധ്യതയാണുണ്ടായത്. പെൻഷൻപ്രായം അറുപതാക്കുക, പരമാവധി പെൻഷൻ 25000 ആയി ചുരുക്കുക എന്നീ ആവശ്യങ്ങളും ബാങ്കുകൾ ആവർത്തിച്ചു. ഡയറക്ടർബോർഡിൽ രാഷ്ട്രീയക്കാരെ അതിപ്രസരം ഒഴിവാക്കണം. നിലവിൽ 15 അംഗ ബോർഡിൽ ഏഴുപേർ രാഷ്ട്രീയപ്രതിനിധികളാണ്.