സാങ്കേതിക സർവകലാശാലയുടെ ഭരണം നിശ്ചലാവസ്ഥയിൽ. റജിസ്ട്രാർ അറിയാതെ ഡിജിറ്റൽഒപ്പ് ദുരുപയോഗം ചെയ്തു എന്നപരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഭരണ ചുമതലയുള്ള ഡയറക്ടറെ മാറ്റരുതെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽപോകാൻ സർക്കാർ തീരുമാനിച്ചു.
സ്വാശ്രയ എൻജിനിയറിങ് കോളേജുകൾക്ക് വഴിവിട്ട് സാങ്കേതിക സർവകലാശാല അഫിലിയേഷൻ നൽകിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കോട്ടയം മറ്റക്കര ടോംസ് എൻജിനിയറിങ് കോളേജിന് പരിശോധനകൂടാതെ അഫിലിയേഷൻ നൽകുന്നതിന് തന്റെ ഒപ്പ് ദുരുപയോദം ചെയ്തു എന്നപരാതിയാണ് റജിസ്ട്രാർ നൽകിയത്.
വിസി, ഡയറക്ടർ എന്നിവർക്കെതിരെയാണ് റജിസ്ട്രാറുടെ പരാതി. സർവകലാശാലയിലെ ഇ-ഗവേൺസ് സംവിധാനം ഉപയോഗിച്ച് വിസിയും സംഘവും തന്റെ ഡിജിറ്റൽ ഒപ്പ് സൃഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസവകുപ്പിൽ അഡിഷണൽ സെക്രട്ടറിയായിരുന്ന വ്യക്തിയെയാണ് സാങ്കേതിക സർവകലാശാലയിൽ ഭരണത്തിന്റെയും അഫിലിയേഷന്റെയും ചുമതലയുള്ള ഡയറക്ടറായി കഴിഞ്ഞ സർക്കാർ നിയമിച്ചത്. ഈ സർക്കാർ വന്നപ്പോള്‍ തന്നെ ഡയറക്ടറെമാറ്റാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് വിസിക്ക് നിർദ്ദേശം നൽകിയിരുന്നു. വിസി ഇത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ഡയറക്ടർക്ക് കോടതിയിൽപോകാൻഅവസരവും ഒരുക്കി എന്നാണ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. കോടതിയിൽ സർവകലാശാലയുടടെ അഭിഭാഷകൻ മൃദു സമീപനവും സ്വീകരിച്ചെന്ന പരാതിയുമുണ്ട്. തുടർന്നാണ് ഡയറക്ടർക്ക് അനുകൂലമായ കോടതി വിധി വന്നത്. സർക്കാരും സർവകലാശാലയിലെ ഉന്നതനും കോടതിയിൽപരസ്പരം ഏറ്റുമുട്ടൽകൂടിപതിവായതോടെ സർവകലാശാലയുടെ ദൈനംദിന ഭരണം പോലും സ്തംഭിച്ചിരിക്കുകയണ്.