നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കെ.എൻ.എ ഖാദറിന്റെ സ്ഥാനാർഥി പ്രഖ്യാപനം. കെ.എൻ.എ ഖാദറിന്റെ പേര് ചർച്ച ചെയ്തിരുന്നെങ്കിലും അവസാനം നിമിഷം വരേയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിനെ മാറ്റി നിർത്തിയാണ് ഖാദറിന് അവസരം നൽകിയത്.
സ്ഥാനാർഥി നിർണയ ചർച്ചകളുടെ അവസാനഘട്ടത്തിൽ യു.എ. ലത്തീഫിനെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തി. സ്ഥാനാർഥിയാവുമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര.
യോഗത്തിന് മുൻപെ പാണക്കാടുണ്ടായിരുന്ന കെ.എൻ.എ ഖാദർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ പാണക്കാട് ഹാദരലി ശിഹാബ് തങ്ങൾ തന്നെ ഖാദറിന്റെ പേരുറപ്പിച്ചു. ഒടുവിൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമാണ് കെ.എൻ.എ ഖാദർ പാണക്കാട് എത്തിയത്. നിലവിൽ സംസ്ഥാന സെക്രട്ടറിയായ യു.എ. ലത്തീഫിനെ സമാധാനിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.