ചങ്ങനാശേരി ∙എംസി റോഡിൽ തുരുത്തിക്കു സമീപം അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മരത്തിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി. സംഭവസമയത്തു ബസ് സ്റ്റോപ്പിൽ നിന്ന വീട്ടമ്മയെ കാണാതായതു പരിഭ്രാന്തി പരത്തി. അരമണിക്കൂറിനുശേഷം സമീപത്തെ ഓടയിൽനിന്നു കണ്ടെത്തി. അപകടത്തിൽ വീട്ടമ്മയടക്കം 17 പേർക്കു പരുക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല.
പരുക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, ജില്ലാ ആശുപത്രി, ചങ്ങനാശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്. രാവിലെ 6.45നു തുരുത്തി പുന്നമൂട് കവലയിലെ ബസ് ബേയുടെ സമീപത്താണ് അപകടം. കോട്ടയത്തുനിന്നു തിരുവല്ലയിലേക്കുള്ള ‘മാത്യൂസ്’ ബസ് പുന്നമൂടു കവലയിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. പിന്നിലേക്കു തെറിച്ച ബസ് എതിർദിശയിൽനിന്നുള്ള കെഎസ്ആർടിസി ബസിൽ ഇടിച്ചാണു നിന്നത്.
ഹരിപ്പാടുനിന്നു കോട്ടയത്തേക്കുള്ളതായിരുന്നു കെഎസ്ആർടിസി ബസ്. ഇതിലെ യാത്രക്കാർക്കും നിസ്സാര പരുക്കുണ്ട്. ബസ് പാഞ്ഞുവരുന്നതു കണ്ട് ഓടിമാറുന്നതിനിടെയാണ് ഇത്തിത്താനം മലകുന്നം സ്വദേശിനി കനകലത (52) ഓടയിൽ വീണതെന്നു പൊലീസ് പറഞ്ഞു. മഴയെത്തുടർന്നു റോഡിൽ തെന്നലുണ്ടായിരുന്നു.
ഇതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു. അര മണിക്കൂർ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഡിവൈഎസ്പി: ആർ.ശ്രീകുമാർ, സിഐ: പി.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു ബസുകൾ റോഡിനു സമീപത്തേക്കു തള്ളി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സമീപപ്രദേശങ്ങളിൽനിന്നുള്ള എട്ട് ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായിട്ടാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
പരുക്കേറ്റവർ
ബിബിൻ (39) കൈനടി, ശ്രീദേവി (43) കുറിച്ചി, ബാലകൃഷ്ണ (25), വിജയലക്ഷ്മി (22) കുറിച്ചി, ലക്ഷ്മീധർപ്രധാൻ (50), സുസ്മിത (63) ചെറുകര, ചന്ദ്ര (34), ആദർശ് (26) തെങ്ങണ, രാജമ്മ (50) പൊന്തൻപുഴ, ശ്രീജിത്ത് (20), ബിജുമലകുന്നം (38) കുറിച്ചി, പാണ്ടി (23), രാഹുൽ, പ്രണവ് (23) കുറിച്ചി, ചന്ദ്രശേഖരൻ (34), ആശ (40), ഇസ്മായിൽ (63)