കാൻസർ ചികിത്സക്കിടെ കുട്ടിയ്ക്ക് എച്ച്. ഐ.വി ബാധിച്ചത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പിഴവുകൊണ്ടല്ലെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. രക്തദാതാക്കളിലെ എച്ച്.െഎ.വി ബാധ തുടക്കത്തിലെ കണ്ടെത്താനുള്ള അത്യാധുനിക പരിശോധന സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് രക്തം നൽകും മുൻപ് സാധ്യമായ പരിശോധനകളെല്ലാം ആർ.സി.സിയിൽ നടത്തിയിരുന്നൂവെന്നും റിപ്പോർട്ട്.
രക്താർബുധത്തിന് ചികിത്സക്കെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒമ്പത് കാരിക്ക് എച്ച്.ഐ.വി ബാധിച്ചത് ആർ.സി.സിയിൽ നിന്നല്ലെന്ന് ഉറപ്പുവരുത്താൻ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയ്ക്കാട്ടില്ല. പക്ഷെ രോഗം പടർന്നത് ആർ.സി.സിയിലെ ജീവനക്കാരുടെയോ ചികിത്സയുടെയോ പിഴവല്ലെന്ന് സൊസൈറ്റി ഉറപ്പിച്ചുപറയുന്നു. ഒരാളുടെ രക്തത്തിൽ എച്ച്.ഐ.വി വൈറസ് കടന്നാൽ കുറഞ്ഞത് നാല് ആഴ്ചക്ക് ശേഷം കണ്ടെത്താനുള്ള പരിശോധന സംവിധാനമേ ആർ.സി.സിയിലുള്ളു. ആർ.സി.സിയുടെ രക്തബാങ്കിലേക്ക് രക്തം നൽകിയ ആരെങ്കിലും ഈ കാലാവധിക്ക് മുൻപുള്ളവരായിരിക്കുമെന്നും അങ്ങനെയാവാം രോഗം പടർന്നതെന്നുമാണ് സൊസൈറ്റിയുടെ വിലയിരുത്തൽ.
ഇല്ലാത്ത പരിശോധനയുടെ പേരിൽ ആർ.സി.സിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളജിലടക്കം ആധുനിക പരിശോധന സംവിധാനം ഏർപ്പെടുത്തണമെന്നും സൊസൈറ്റി ശുപാർശ ചെയ്യുന്നു. അതേസമയം കുട്ടിക്ക് എച്ച്.ഐ.വി ബാധക്ക് കാരണമായ രക്തദാതാവിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.