മലയാളികളുമായി സംസാരിക്കുമ്പോൾ പറയാനിഷ്ടമുള്ള ഒരു കഥയുണ്ടായിരുന്നു അർജൻ സിങ്ങിന്. രണ്ടാം ലോകയുദ്ധകാലം. തെക്കേ ഇന്ത്യയിലായിരുന്നു അദ്ദേഹത്തിന്റെ സ്ക്വാഡ്രൺ. തന്റെ കൂടെയുള്ള എയർമാൻ എപ്പോഴും മുഷിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം കാരണം തിരക്കി. അവനു ഭാര്യയെയും കുഞ്ഞുങ്ങളെയും പിരിഞ്ഞിരിക്കുന്നതിന്റെ വിഷമമാണെന്നു മനസ്സിലായി.
പിറ്റേന്നു പരിശീലനപ്പറക്കലിനായി ഇറങ്ങിയപ്പോൾ അവനോടു വീടെവിടെയാണെന്നു ചോദിച്ചു. കോഴിക്കോട്ടാണെന്നു പറഞ്ഞു. അവനെയും കൂട്ടി അർജൻ പറന്നുപൊങ്ങി (അക്കാലത്തു ബോംബർ വിമാനങ്ങളിൽ പൈലറ്റിനെകൂടാതെ ക്രൂ ഉണ്ടായിരുന്നു). കോഴിക്കോടിനു മുകളിലെത്തിയപ്പോൾ താഴ്ന്നു പറത്തി, കൂട്ടാളിയുടെ വീടിനു മുകളിലൂടെ പലതവണ വട്ടമിട്ടു പറന്നു. തലയ്ക്കു മുകളിൽ യുദ്ധവിമാനത്തിന്റെ ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കി. എയർമാൻ തന്റെ ഭാര്യയെയും മക്കളെയും ആകാശത്തു നിന്നു കണ്ടു സംതൃപ്തനായി (എയർമാനു പകരം ഒരു ട്രെയിനി പൈലറ്റിന്റെ പേരിലും ഈ കഥ പ്രചാരത്തിലുണ്ടെങ്കിലും അർജൻതന്നെ പറഞ്ഞിരുന്നത് ഈ കഥയാണ്).
വിമാനം അനുവദനീയമായതിലും താഴ്ത്തിപ്പറത്തി പൈലറ്റ് ‘സ്റ്റണ്ട്’ കാട്ടിയതായി സ്ക്വാഡ്രൺ കമാൻഡറുടെ ചെവിയിലെത്തി. മേലധികാരി വിളിപ്പിച്ചു. കോർട്ട്‌മാർഷൽ ചെയ്യപ്പെടാവുന്ന കുറ്റം. ചിരിച്ചുകൊണ്ട് അർജൻ കാര്യങ്ങൾ വിവരിച്ചു. ഒടുവിൽ ഇതും പറഞ്ഞു: ‘‘സർ, ചട്ടം നോക്കി പറക്കുന്നവനു നല്ല പോരാളിയാവാൻ സാധിക്കില്ല.’’
അർജൻ പറയുമായിരുന്നു: ‘‘തലനാരിഴയ്ക്കാണു ഞാൻ രക്ഷപ്പെട്ടത്. മറ്റൊരു മേലധികാരിയായിരുന്നുവെങ്കിൽ അന്നോടെ എന്റെ ജോലി പോകുമായിരുന്നു.’’ അന്നത്തെ സ്ക്വാഡ്രൺ കമാൻഡർ ചട്ടപ്പടിക്കാരനായിരുന്നുവെങ്കിൽ സ്വതന്ത്ര ഇന്ത്യയ്ക്കു പഞ്ചനക്ഷത്ര മാർഷൽ ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം ഒരേയൊരാൾക്കേ ആ പദവി ലഭിച്ചിട്ടുള്ളു – അർജനു മാത്രം.
തന്ത്രജ്ഞൻ
1965ലെ ഇന്ത്യ – പാക്ക് യുദ്ധകാലത്ത് ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാർ ഉപേക്ഷിച്ചുപോയ മിസ്റ്റീർ, കാൻബെറ, നാറ്റ് തുടങ്ങിയ വിമാനങ്ങൾ മാത്രം. പാക്കിസ്ഥാനാവട്ടെ, അമേരിക്ക നൽകിയ പുതുപുത്തൻ സ്റ്റാർ ഫൈറ്റർ, സാബർജെറ്റ് തുടങ്ങിയവയും. ഇന്ത്യൻ വ്യോമസേനയ്ക്കു പിടിച്ചുനിൽക്കാൻപോലും കഴിയുമോ എന്നു ഭയന്നു.
ആദ്യത്തെ വ്യോമപോരാട്ടത്തിൽ ഇന്ത്യയ്ക്കു നഷ്ടങ്ങളായിരുന്നുതാനും. എന്നാൽ, ആയുധമേന്മയെക്കാൾ തന്ത്രത്തിനാണു യുദ്ധത്തിൽ മുൻതൂക്കമെന്ന് അർജൻ തെളിയിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ ചെറു നാറ്റുകൾ ഉപയോഗിച്ചു സാബർജെറ്റുകളെ തകർത്തതോടെ വൻശക്തികൾപോലും അമ്പരന്നു. ഖേംകരനിലെ കരയുദ്ധത്തിൽ ശത്രുടാങ്കുകളെ തകർക്കാൻ വ്യോമസേനയെ അതിവിദഗ്ധമായി അർജൻ നിയോഗിച്ചതു യുദ്ധത്തിന്റെ ഗതി മാറ്റി. അതുപോലെതന്നെ, ഛാംബ് സെക്ടറിൽ പാക്ക് കരസേനയുടെ മുന്നേറ്റം തടഞ്ഞത് ഇന്ത്യൻ വ്യോമസേനയുടെ വിദഗ്ധമായ ഇടപെടലായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. കരസേനാ മേധാവി ജനറൽ ജെ.എൻ.ചൗധരിയുമായി പലപ്പോഴും പ്രശ്നങ്ങളുണ്ടായി. കിഴക്കുനിന്നു പാക്ക് വ്യോമസേന ആക്രമിക്കാതിരിക്കാൻ കിഴക്കൻ പാക്കിസ്ഥാനിലെ വ്യോമതാവളങ്ങൾ ആക്രമിക്കണമെന്ന് അർജൻ നിർദേശിച്ചതു പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്തി തള്ളിയതു ചെറിയൊരു പ്രശ്നമായി. എന്നാൽ, പ്രതിരോധമന്ത്രി വൈ.ബി.ചവാനുമായി അർജനു നല്ല ബന്ധമായിരുന്നതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകാതെ കഴിഞ്ഞു.
ഒടുവിൽ താഷ്കെന്റ് കരാറും ശാസ്ത്രിയുടെ മരണവും കഴിഞ്ഞ് ഇന്ദിരാഗാന്ധി 1966 ജനുവരിയിൽ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരയുടെ ആദ്യനടപടികളിലൊന്ന് വ്യോമസേനാ മേധാവിയുടെ പദവി കരസേനാ മേധാവിക്കൊപ്പം ആക്കുകയായിരുന്നു. അങ്ങനെ അർജൻ നാലു നക്ഷത്രങ്ങളുള്ള എയർ ചീഫ് മാർഷലായി.
സുന്ദരൻ
2002ൽ അർജനു പഞ്ചനക്ഷത്ര റാങ്കായ ‘മാർഷൽ ഓഫ് ദി എയർ ഫോഴ്സ്’ പദവി നൽകാൻ കാരണക്കാരനായ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് ഒരിക്കൽ പറഞ്ഞു: ‘‘എല്ലാവർക്കും പ്രായം കൂടുന്തോറും സൗന്ദര്യം കുറഞ്ഞുവരുന്നു. പക്ഷേ, അർജൻ സാഹിബിനു മാത്രം ഓരോ കൊല്ലം കൂടുന്തോറും സൗന്ദര്യം കൂടിക്കൂടി വരികയാണ്.’’ അങ്ങനെ തൊണ്ണൂറ്റെട്ടാം വയസ്സിൽ അതിസുന്ദരനായാണ് അർജൻ അഞ്ചു നക്ഷത്രങ്ങളുമായി കടന്നുപോയത്.
മൂന്നേ മൂന്നു പഞ്ചനക്ഷത്രങ്ങൾ
കരസേനയിൽ ഫീൽഡ് മാർഷൽ, നാവികസേനയിൽ അഡ്മിറൽ ഓഫ് ദ് ഫ്ലീറ്റ്, വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് എന്നിവയാണു പഞ്ചനക്ഷത്രപദവികൾ. കരസേനയിൽ സാം മനേക് ഷായ്ക്കും കരിയപ്പയ്ക്കും വ്യോമസേനയിൽ അർജനുമാണ് ഇന്നുവരെ ഈ പദവികൾ ലഭിച്ചിട്ടുള്ളത്. ഇന്ത്യ–പാക്ക് യുദ്ധ മികവിനാണ് 1973ൽ മനേക് ഷായ്ക്കു ഫീൽഡ് മാർഷൽ പദവി നൽകിയത്. വിരമിച്ചശേഷം 1986ൽ കരിയപ്പയെ ഫീൽഡ് മാർഷലാക്കി.