റജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ മൂലം നൂറുകണക്കിന് ഇടപാടുകാർ വലയുന്നു. മൂന്ന് ദിവസമായി രണ്ടായിരത്തിലേറെ ഭൂമി റജിസ്ട്രേഷനാണ് മുടങ്ങിയത്. തിങ്കളാഴ്ചയോടെ തകരാർ പൂർണമായും പരിഹരിക്കുമെന്ന് മന്ത്രി ജി. സുധാകരന്റെ ഓഫീസ് അറിയിച്ചു.
ചെങ്ങന്നൂരുകാരൻ മുരളീധരൻ. കഴക്കൂട്ടത്ത് വാങ്ങിയ ഭൂമിയുടെ റജിസ്ട്രേഷനായാണ് കുവൈറ്റിൽ നിന്ന് രണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. എഴുതി പൂർത്തിയാക്കിയ ആധാരവുമായി രണ്ട് ദിവസമായി കാത്തിരിന്നിട്ടും റജിസ്ട്രേഷൻ നടക്കാത്തതിനാൽ മടക്കയാത്ര പോലും മുടങ്ങുമെന്നായി.
ഇതുപോലെ റജിസ്ട്രേഷൻ ഫീസടച്ച ശേഷവും ഭൂമി രജിസ്റ്റർ ചെയ്യാനാവാതെ വലയുന്നത് 2100ലേറെപേരാണ്. വിവിധ സർട്ടിഫിക്കറ്റുകൾ കിട്ടാത്തത് അയ്യായിരത്തോളം പേർക്കും. ഓൺലൈൻ രജിസ്ട്രേഷനുള്ള സർക്കാർ സൈറ്റിലേക്ക് കയറാനേയാവുന്നില്ല. ആധാരം എഴുത്ത് ഓഫീസുകളുടെയും പ്രവർത്തനം താളംതെറ്റി.
ചിങ്ങമാസത്തിൽ ഭൂമി റജിസ്ട്രേഷന്റെയെണ്ണം ഇരട്ടിയായതാണ് സെർവർ തകരാറിന് കാരണം. രണ്ട് സെർവർ കൂടി സ്ഥാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ തകരാർ പരിഹരിക്കാനാണ് സർക്കാർ ശ്രമം.