ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സി.പി.എമ്മിൽ തുടക്കമായി. തെറ്റുതിരുത്തൽ പ്രക്രിയയുടെ പുരോഗതി അടക്കം രേഖപ്പെടുത്തിയ റിപ്പോർട്ടുകളാണ് സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്നത്. പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരായ വിമർശനങ്ങൾ എല്ലായിടത്തും ഉയരുന്നുണ്ട്.
സംസ്ഥാനത്തെ 31,500 ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് ബന്ധം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ സജീവ ചർച്ചയാകുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്തമാസം 15ന് പൂർത്തിയാകും. വിഭാഗീയത ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തയാറാക്കിയ മാർഗനിർദേശങ്ങളുടെ അടിസഥാനത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത്.
പരമാവധി ബ്രാഞ്ചുകളിലും ഉദ്ഘാടകരായി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്കെതിരായ വിമർശനങ്ങൾ സമ്മേളനങ്ങളിലെ പൊതുചർച്ചകളിൽ ഉയരുന്നുണ്ട്. അടുത്തമാസം 15ന് ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ഏരിയാസമ്മേളനങ്ങൾ. ഡിസംബർ 26 മുതൽ ജനുവരി 21 വരെ ജില്ലാസമ്മേളനങ്ങൾ നടക്കും. ഫെബ്രുവരി അവസാനവാരം തൃശൂരിലാണ് സംസ്ഥാന സമ്മേളനം.