സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാൽ കേരളത്തിൽ പെട്രോളിനു 17 രൂപയും ഡീസലിനു 11 രൂപയും വില കുറയും. എന്നാൽ, പ്രതിമാസം 650 കോടിയോളം രൂപ ഖജനാവിലെത്തിക്കുന്ന വരുമാനം വേണ്ടെന്നുവയ്ക്കാൻ സർക്കാർ തയാറല്ല. മാത്രമല്ല, ഒരു ലീറ്റർ ഇന്ധനത്തിന് ഒരു രൂപ വീതം സെസ് ഇനത്തിൽ പിരിച്ചാണു സർക്കാരിന്റെ വികസനപദ്ധതികളുടെ സ്രോതസ്സായ കിഫ്ബിയിലേക്കു ഫണ്ട് മുതൽക്കൂട്ടുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധിച്ചപ്പോൾ അധിക നികുതി വേണ്ടെന്നുവച്ച് നൂറുകോടിയിലേറെ രൂപയുടെ നഷ്ടം സർക്കാർ സഹിച്ചിരുന്നു. ഇപ്പോൾ അത്തരമൊരു നീക്കത്തെക്കുറിച്ചു സംസ്ഥാന സർക്കാർ ആലോചിക്കുന്നതു പോലുമില്ല. കേന്ദ്ര നികുതികൾ ചുമത്തിയ ശേഷമുള്ള തുകയ്ക്കു മേൽ പെട്രോളിന് 17.24%, ഡീസലിന് 11.91% വീതം നികുതിയാണു സംസ്ഥാനം ഇൗടാക്കുന്നത്.
ഇന്ധനവില കൂടുന്തോറും ആനുപാതിക വരുമാന വർധന സർക്കാരിനും ലഭിക്കും. കഴിഞ്ഞ മാസം മാത്രം 525 കോടി രൂപയാണു സംസ്ഥാന സർക്കാരിന് ഇന്ധന നികുതിയായി ലഭിച്ചത്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ധനവും മദ്യവും. 650 കോടിയോളം രൂപ ഇന്ധനത്തിൽ നിന്നും അത്ര തന്നെ മദ്യത്തിൽ നിന്നും പ്രതിമാസം സംസ്ഥാന സർക്കാരിനു നികുതിയായി കിട്ടുന്നു. ജിഎസ്ടി വഴി പ്രതിമാസം കിട്ടുന്നതാകട്ടെ ശരാശരി 1,200 കോടി രൂപയും. ജിഎസ്ടി പിരിക്കാനുള്ള ബുദ്ധിമുട്ടുകളൊന്നും ഇന്ധന, മദ്യ നികുതികൾ പിരിക്കാൻ വേണ്ട. അവ താനേ ഖജനാവിലേക്ക് ഒഴുകിയെത്തും.
അതേസമയം, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവന്നാൽ സംസ്ഥാന സർക്കാരിനു നികുതി വരുമാനത്തിൽ വൻ തിരിച്ചടിയാകും. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നു സംസ്ഥാനത്തിനു കിട്ടുന്ന നികുതി വരുമാനം ഒറ്റയടിക്കു പകുതിയായി താഴും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇനങ്ങളായതിനാലാണു മോട്ടോർ വാഹന നികുതി, ഇന്ധന നികുതി, മദ്യനികുതി എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു സംസ്ഥാനങ്ങൾ ശക്തമായി വാദിച്ചതും വിജയം നേടിയതും. അവയ്ക്കു മേലും ജിഎസ്ടി വരുന്നതോടെ എല്ലാ നികുതികൾക്കു മേലുള്ള അധികാരവും സംസ്ഥാനങ്ങൾക്കു നഷ്ടപ്പെടും.