വേങ്ങര ഉപതിരഞ്ഞെടുപ്പിൽ രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി. ആദ്യമായി സ്ഥാനാർഥി പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. വെൽഫെയർ പാർട്ടി അടക്കമുളള ചെറുപാർട്ടികളും ഇപ്രാവശ്യം വേങ്ങരയിൽ പ്രചാരണത്തിനുണ്ടാകും.
മലപ്പുറത്ത് ചേരുന്ന ബി.ജെ.പി, എൻ.ഡി.എ നേതൃയോഗങ്ങൾക്ക് ശേഷം ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. വലിയ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബി.ജെ.പിക്കുണ്ടായ ക്ഷീണം കണക്കിലെടുത്ത് ചിട്ടയായ പ്രവർത്തനം ആസൂത്രണം ചെയ്തൂവെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറി നിന്നതിന്റെ ക്ഷീണം തീർക്കാൻ കൂടിയാണ് എസ്.ഡി.പി.ഐ ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അഭിഭാഷകനായ കെ.സി. നസീറാണ് സ്ഥാനാർഥി.
കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്ന വെൽഫെയർ പാർട്ടിയും പി.ഡി.പിയുമെല്ലാം വേങ്ങരയിൽ സ്ഥാനാർഥികളെ മൽസരിക്കുമെന്നാണ് സൂചന.