പാർട്ടി അംഗങ്ങളുടെ മദ്യപാനവും റിയൽഎസ്റ്റേറ്റ് ഇടപാടുകളും തിരുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സമ്മേളന റിപ്പോർട്ടുകളിൽ രേഖപ്പെടുത്തണമെന്ന് സി.പി.എം പാർട്ടി കത്ത്. കൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്താൻ കമ്മിറ്റികൾക്ക് ശരാശരി പ്രായം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ അടങ്ങിയ കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
സമ്മേളന റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളാണ് പാർട്ടികത്തിൽ അധികവും. അംഗങ്ങൾക്കും നേതാക്കൾക്കുമെതിരായ ജീവിതശൈലി, അഴിമതി, കമ്യൂണിസ്റ്റ് മാനദണ്ഡലംഘനം തുടങ്ങിയ പരാതികളിൽ സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉണ്ടാകണം. അന്ധവിശ്വാസങ്ങൾ, ജാതീയത, വിജ്ഞാന വിരുദ്ധമായ ആചാരങ്ങൾ, സ്ത്രീകളോടുള്ള പുരുഷമേധാവിത്വപരവും നാടുവാഴിത്തപരവുമായ വീക്ഷണം ഇവ എത്രത്തോളം ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രേഖപ്പെടുത്തണം. ഏരിയാ കമ്മിറ്റികൾക്കു കീഴിൽ പ്രാദേശികമായ ചെറുത്തുനിൽപ്പു സംവിധാനമുണ്ടോ എന്നു വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കേരള സംസ്ഥാനസമിതിയിൽ പ്രത്യേക ക്ഷണിതാക്കളെ കൂടാതെ എൺപത് വരെ അംഗങ്ങളാകാം. നാനൂറിൽ കൂടുതൽ അംഗങ്ങളുള്ള ലോക്കൽ കമ്മിറ്റികൾ വിഭജിക്കണമെന്നും കത്തിൽ പറയുന്നു. സ്ത്രീകളുടേയും ചെറുപ്പക്കാരുടേയും പ്രാതിനിധ്യം വർധിപ്പിക്കാൻ ആവശ്യമെങ്കിൽ ക്വാട്ട ഏർപ്പെടുത്തണം. മൂന്നു പൂർണ കാലാവധി കഴിഞ്ഞ സെക്രട്ടറിമാർ തുടരരുതെന്നാണ് ചട്ടമെങ്കിലും, പ്രത്യേക സാഹചര്യത്തിൽ ആവാം. നാലാമത്തെ കാലാവധിക്കുശേഷം ആരും തിരഞ്ഞെടുക്കപ്പെടരുത്. തിരഞ്ഞെടുപ്പുണ്ടായാൽ വോട്ട് ചോദിക്കാൻ പാടില്ല. ഈ ഘട്ടത്തിൽ ബദൽ പട്ടികയോ, സ്ലിപ്പ് വിതരണമോ ചെയ്യുന്നത് വിഭാഗീയതാണ്. തിരഞ്ഞെടുപ്പുണ്ടായാൽ ചായകുടിക്കാനുള്ള ഇടവേള പോലും പാടില്ലെന്നും കത്ത് നിർദേശിക്കുന്നു.