വില കൂടിയ പ്രീമിയം പെട്രോള്‍ പമ്പുടമകളെ അടിച്ചേല്‍പ്പിച്ച് എണ്ണകമ്പനികള്‍. മാസം കുറഞ്ഞത് രണ്ട് ലോഡ് പ്രീമിയം പെട്രോള്‍ എടുക്കാത്ത പമ്പുകൾക്ക് ഐഒസി ഉൾപ്പടെയുള്ള കമ്പനികൾ ഇന്ധനം നിഷേധിക്കുന്നെന്നാണ് പരാതി. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ് പമ്പുടമകൾ.
ഒരു ലീറ്റര്‍ പെട്രോളിന് ബുധനാഴ്ച കൊച്ചി നഗരത്തിലെ വില 72.97 പൈസ. പ്രീമിയം പെട്രോളിനാകട്ടെ വില 75.80 പൈസയും. രണ്ടും തമ്മിലുള്ള വില വ്യത്യാസം 2രൂപ 83 പൈസ. പെട്രോൾ വില തുടർച്ചയായി ഉയരുമ്പോഴാണ് അതിനേക്കാൾ ഉയർന്ന വിലയ്ക്ക് പ്രീമിയം പെട്രോൾ വാങ്ങാൻ ഉപഭോക്താക്കളോട് പമ്പുകൾക്ക് ആവശ്യപ്പെടേണ്ടിവരുന്നത്. പ്രീമിയം പെട്രോളിന് ഉപഭോക്തക്കൾ കുറവാമെന്ന് അറിയിച്ചിട്ടും എണ്ണക്കമ്പനികൾ കടുംപിടുത്തം തുടരുകയാണ്. മാസം രണ്ട് തവണയായി കുറഞ്ഞത് എണ്ണായിരം ലീറ്റര്‍ പ്രീമിയം ബ്രാന്‍ഡ് എടുത്തില്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്നാണ് ഭീഷണി. പ്രീമിയം പെട്രോളിന്റെ പേരിൽ പമ്പുകളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള കലഹവും പതിവാണ്.
പ്രീമിയം പെട്രോൾ വില്‍പനയിലൂടെ കിട്ടുന്ന അമിതലാഭം ലക്ഷ്യമിട്ടാണ് എണ്ണകമ്പനികളുടെ മൽസരം. പ്രീമിയം ഉല്‍പന്നങ്ങളുടെ പേരിലുള്ള സമ്മര്‍ദം തുടർന്നാൽ സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഡീലര്‍മാരുടെ സംഘടന.