ജയിൽവാസം അറുപത് ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് അങ്കമാലി മജിസ്ട്രേട്് കോടതിയിൽ അപേക്ഷ നൽകി. നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ ഗൂഢാലോന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അപേക്ഷ. കെ ബി ഗണേഷ് കുമാർ എംഎൽഎ നടൻ ദിലീപിനെ സന്ദശിച്ചതിൽ അസ്വാഭാവികമായൊന്നുമില്ലെന്ന് ആലുവ സബ് ജയിൽ സൂപ്രണ്ട് അങ്കമാലി കോടതിയെ അറിയിച്ചു.
ക്രിമിനൽ നടപടി ച്ചട്ടം 376 രണ്ട് പ്രകാരമുള്ള കുട്ടബലാൽസംഗക്കുറ്റം ദിലീപിന്റെ പേരിൽ നിലനിൽക്കില്ല. അങ്ങിനെയെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളു. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അത് പ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിന് പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജാമ്യഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് മാറിയിട്ടുണ്ട്. എന്നാൽ ദിലീപ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നതെങ്കിൽ മുമ്പ് രണ്ടുവട്ടം ജാമ്യം നിഷേധിച്ച അതേ ബഞ്ചുതന്നെയായിരിക്കും പുതിയ അപേക്ഷയും പരിഗണിക്കുക. ഇത് പ്രതികൂലമാകുമെന്ന ആശങ്കയും കീഴ്‍ക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് പ്രേരണയായിട്ടുണ്ട്. സിനിമാപ്രവർത്തകർ ദിലീപിനെ കാണാൻ ജയിലിലെത്തുന്നതിൽ അസ്വാഭാവികതയുണ്ടെന്ന പൊലീസിന്റെ പരാതിയിൽ ആലുവ സബ് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു ഗണേശ്കുമാർ ദിലീപിനെ കണ്ടത് ജയിൽ ചട്ടങ്ങൾ പാലിച്ചാണെന്നും അര മണിക്കൂർ നീണ്ട, കൂടിക്കാഴ്ച ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലെന്നും റിപ്പോർട്ടിലുണ്ട്. കേസ് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും സംസാരിച്ചിട്ടില്ല. സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ ദിലീപിനെ കണ്ടവരുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറി. പ്രതികൾ ആരും ദിലീപിനെ കണ്ടിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ഇടതുജനപ്രതിനിധികള്‍ ശ്രമിക്കുന്നുവെന്ന് പി.ടി.തോമസ് ആരോപിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാൾ അങ്കമാലി മജിസ്ട്രേട്ട് കോടതി പരിഗണിക്കും.