നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും വേങ്ങരയിൽ യു.ഡി.എഫിന് തലവേദനയായി പ്രാദേശിക കോൺഗ്രസ്, ലീഗ് തർക്കങ്ങൾ. വർഷങ്ങളായി തീരാത്ത മൂപ്പിളമ തർക്കം ദിവസങ്ങൾക്കുളളിൽ പരിഹരിക്കാനുളള പരിശ്രമത്തിലാണിപ്പോൾ യു.ഡി.എഫ് നേതൃത്വം.
വേങ്ങര, പറപ്പൂർ, കണ്ണമംഗലം പഞ്ചായത്തുകളിലാണ് കോൺഗ്രസ്, ലീഗ് ഭിന്നത തുടരുന്നത്. പറപ്പൂരിൽ മുസ്്ലിംലീഗിനെ മാറ്റി നിർത്തി എസ്.ഡി.പി.ഐ, വെൽഫെയർപാർട്ടി, സി.പി.എം പാർട്ടികളെ ഒപ്പം ചേർത്ത് വിമത കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. വേങ്ങരയിൽ കോൺഗ്രസിനെ ഒഴിവാക്കി മുസ്്ലിംലീഗ് ഒറ്റക്കാണ് ഭരണം. കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തുടരുന്ന കോൺഗ്രസ്, ലീഗ് ഭിന്നത പരിഹരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഭിന്നത പരിഹരിക്കാൻ. മുസ്്ലിംലീഗിലെ പുക്കൂത്ത്് മുജീബ് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ഒഴിഞ്ഞു കൊടുക്കും. ബാക്കി സ്ഥലങ്ങളിലും തർക്കം പരിഹരിക്കാനുളള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
പ്രാദേശിക തർക്കങ്ങൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ വേങ്ങരയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നത്തലയും അടക്കമുളള മുഴുവൻ നേതാക്കളേയും പങ്കെടുപ്പിച്ച് കോൺഗ്രസ് കൺവെൻഷൻ വിളിച്ചു കൂട്ടിയത്.