മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുസംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേടുകള്‍ മറയ്ക്കാനായി തങ്ങളെ കരുവാക്കിയതാണെന്ന നിലപാടുമായി പുറത്താക്കപ്പെട്ട ജീവനക്കാര്‍ രംഗത്തെത്തി. കേസിലെ പ്രതികള്‍തന്നെ അംഗങ്ങളായ അച്ചടക്കസമിതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പുറത്താക്കപ്പെട്ടവരുടെ തീരുമാനം.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചില്‍ അറുപത്തിരണ്ട് കോടിയുടെ ക്രമക്കേട് നടത്തിയെന്നപേരിലാണ് മുന്‍ മാനേജര്‍ ജ്യോതി മധുവിനെയും, സീനിയര്‍ ക്ലര്‍ക്ക് ബിന്ദു ജി.നായര്‍ , ജൂനിയര്‍ ക്ലര്‍ക്ക് കുട്ടിസീമ ശിവ എന്നിവരെയും പുറത്താക്കിയത്. ബാങ്ക് നിയോഗിച്ച അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതികള്‍തന്നെയെടുത്ത തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ജ്യോതി മധു പറഞ്ഞു.
താഴ്ന്ന ഗ്രേഡില്‍ ആയിരുന്ന ബാങ്കിന്‍റെ ഗ്രേഡ് ഉയര്‍ത്തുന്നതിനായി, ഭരണസമിതിയുടെ നിര്‍ദേശപ്രകാരം ആസ്തിയും വായ്പകളുടെ കണക്കുകളും പെരുപ്പിച്ച് കാണിച്ചിരുന്നു. ഗ്രേഡ് ഉയര്‍ത്തി പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതിനും, നിയമനങ്ങളിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനുംവേണ്ടിയാണ് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയത്. രണ്ട് ശാഖകളില്‍നിന്ന് പതിനൊന്ന് ശാഖകളെന്ന നിലയിലേക്ക് ബാങ്ക് വളര്‍ന്നത് ഇങ്ങനെയാണെന്നും ജ്യോതി മധു ആരോപിക്കുന്നു. എന്നാല്‍ പുറത്താക്കപ്പെട്ടവരാണ് പണം തട്ടിയെടുത്തതെന്ന നിലപാടിലാണ് ബാങ്ക് ഭരണസമിതി.