ഒഴിവുകൾ റിപ്പോർട്ടു ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദേശത്തിന് വിലകൽപിക്കാതെ വൈദ്യുതി ബോർഡിന്റെ ഒളിച്ചുകളി. ജൂനിയർ അസിസ്റ്റന്റ്, ക്യാഷർ തസ്തികയിലുള്ള 580 ഒഴിവുകൾ വ്യാഴാഴ്ചക്കകം റിപ്പോർട്ടുചെയ്യണമെന്ന ഹൈക്കോടതി ഉത്തരവാണ് കെ.എസ്.ഇ.ബി അവഗണിക്കുന്നത്. റാങ്കുപട്ടികയ്ക്ക് ഇനി ഒരാഴ്ച മാത്രമാണ് കാലാവധി.
12,651 പേരാണ് വിവിധ കമ്പനി, കോർപറേഷൻ, ബോർഡുകളിലേക്കുള്ള ജൂനിയർ അസിസ്റ്റന്റ് റാങ്കുപട്ടികയിലുള്ളത്. ഇതിൽ മൂന്നുവർഷത്തിനിടെ നിയമനശുപാർശ ലഭിച്ചത് വെറും 2530 പേർക്കുമാത്രം. കെ.എസ്.എഫ്.ഇയാണ് ഏറ്റവുമധികം നിയമനങ്ങൾ നൽകിയത്. വൈദ്യുതി ബോർഡ് ഒഴിവുകൾ റിപ്പോർട്ടുചെയ്യാൻ തയാറായതേയില്ല. ഇതാണ് ഹൈക്കോടതിയെ സമീപിക്കാൻ ഉദ്യോഗാർഥികളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം 25ന് ജൂനിയർ അസിസ്റ്റന്റ്, ക്യാഷർ തസ്തികയിലുള്ള 580 ഒഴിവുകൾ വ്യാഴാഴ്ചക്കകം റിപ്പോർട്ടുചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് വൈദ്യുതി ബോർഡ്.
സർക്കാരിനും വൈദ്യുതി ബോർഡിനും നിരവധി നിവേദനങ്ങൾ ഉദ്യോഗാർഥികൾ നൽകിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സമരവും ചെയ്തു. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ സർക്കാർ ഉടൻ ഇടപെടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. അല്ലെങ്കിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടണമെന്ന് അവർ പറയുന്നു.