കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന ദേവീന്ദർ സിങ് (44) പൂജപ്പുര സെൻട്രൽ ജയിലിൽ ബൾബു കടിച്ചു വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷമുള്ള വിശ്രമസമയത്തായിരുന്നു ആത്മഹത്യാ ശ്രമം.ജയിൽ വരാന്തയിലുണ്ടായിരുന്ന സിഎഫ്എൽ ബൾബ് കടിച്ചു പൊട്ടിച്ചു വെള്ളവും കുടിക്കുകയായിരുന്നു. ബൾബിന്റെ കഷണങ്ങൾ ഉള്ളിലായതിനെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി സർജറി വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
മുട്ടടയിൽ നടന്ന ഹൈടെക് മോഷണക്കേസിൽ കോടതി ബണ്ടിച്ചോറിന് പത്തുവർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. മുട്ടടയിലെ വിദേശ മലയാളി വേണുഗോപാൽ നായരുടെ വീട്ടിൽനിന്ന് ആഡംബര കാറും മൊബൈൽ ഫോണും ഉൾപ്പെടെ 29 ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്തെന്നായിരുന്നു കേസ്. 2013 ജനുവരി 20നു നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലൂടെയാണു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണ മുതലുകൾ പ്രതിയുടെ പക്കൽനിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു. ഇയാൾ രാജ്യത്താകമാനം മുന്നൂറിലേറെ കേസുകളിൽ പ്രതിയാണ്.