കുട്ടികൾക്കെതിരായ ചൂഷണം തടയാനുള്ള പോരാട്ടത്തിൽ അണിചേരാൻ ആഹ്വാനം ചെയ്ത് നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി തലസ്ഥാനത്ത്. ബാല്യം നഷ്ടപ്പെടാതെ കുരുന്നുകളെ സംരക്ഷിക്കേണ്ട ചുമതല എല്ലാവരും ഏറ്റെടുക്കണമെന്ന് അദേഹം പറഞ്ഞു. സത്യാർഥി നയിക്കുന്ന ഭാരത് യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ പിന്തുണ ഉറപ്പുനൽകി.
ചൂഷണം എന്ന പകർച്ചവ്യാധിയോട് സഹിഷ്ണുത പാടില്ലെന്നാവർത്തിച്ചാണ് കൈലാഷ് സത്യാർഥി കുട്ടികളോട് സംവദിച്ചത്. സ്വപ്നം കാണാനും സ്വയം തിരിച്ചറിയാനും ശ്രമിക്കേണ്ടതിന്റെ ആവശ്യകതെയെകുറിച്ചും ബാലാവകാശ കമ്മിഷൻ സംഘടിപ്പിച്ച സംവാദത്തിൽ വിദ്യാർഥികളോട് അദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ടത് പാർലമെന്റിലല്ലെന്നും അത് വളരുന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദേഹം ഒാർമ്മിപ്പിച്ചു.ചരിത്ര ദൗത്യത്തിന് സംസ്ഥാനത്തിന്റെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലെത്തി. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്.