ചികിൽസ കിട്ടാതെ മുരുകൻ മരിച്ച കേസിലെ വിദഗ്ധ സമിതി റിപ്പോർട്ട് നൽകാത്തതിൽ അന്വേഷണ സംഘത്തിന് കടുത്ത അതൃപ്തി. ഡി.ജി.പി ഉൾപ്പടെയുള്ളവർ ചോദിച്ചിട്ടും ആരോഗ്യവകുപ്പ് റിപ്പോർട്ട് കൈമാറാത്തത് ഡോക്ടർമാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ചികിൽസ നിഷേധിച്ച സ്വകാര്യആശുപത്രികളിലെ ഡോക്ടർമാരെ ഇന്നും ചോദ്യം ചെയ്യും.
മുരുകന്റെ മരണത്തെപ്പറ്റി അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിതയുടെ വിദഗ്ധ റിപ്പോർട്ട് കൈമാറാത്തതിൽ അന്വേഷണസംഘം ആരോഗ്യവകുപ്പിലെ ഉന്നതരെ അതൃപ്തിയറിയിച്ചിട്ടുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ പൊലീസ് മൊഴികൾ രേഖപ്പെടുത്തുകയു ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുമ്പോൾ ആരോഗ്യവകുപ്പ് പൂർണമായും നിസഹരിക്കുകയാണ്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെ പലതവണ ബന്ധപ്പെട്ടിട്ടും റിപ്പോർട്ട് കൈമാറാത്തത് ഡോക്ടർമാരുടെ സമ്മർദ്ദത്തേ തുടർന്നാണെന്ന് പൊലീസ് കരുതുന്നു.
ഇതേ സമീപനം തുടർന്നാൽ ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലും മടിക്കില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെയും കൊല്ലം അസീസിയ, മെഡിട്രീന, മെഡിസിറ്റി എന്നീ ആശുപത്രികളിലെയും ഡോക്ടർമാരേ ചോദ്യം ചെയ്തെങ്കിലും ഇവരേ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗുരുതര വീഴ്ചവരുത്തിയ മെഡിക്കൽ കോളജിലെ ഉന്നതരായ ഡോക്ടർമാരെ നാളെ കൊല്ലത്തേ ക്രൈംബ്രഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചേക്കും.
ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായാലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് കൈമാറുന്നില്ലെങ്കിൽ സ്വന്തം നിലയിൽ മുന്നോട്ട് പോകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന മെഡിക്കല്‍ കോളജ് അധ്യാപകസംഘടനയായ കെജിഎംസിടിഎയുടെ ഭീഷണി അവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.