പ്രതിപക്ഷ നേതാവാകാൻ രമേശ് ചെന്നിത്തലയേക്കാൾ യോഗ്യൻ ഉമ്മൻചാണ്ടിയാണെന്ന് പറഞ്ഞ് ആർ. എസ്. പി നേതാവ് എ. എ അസീസ് തുറന്നുവിട്ട വിവാദം കോൺഗ്രസ് നേതാക്കളും ഏറ്റുപിടിക്കുന്നു. ഉമ്മൻചാണ്ടി ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷനേതൃസ്ഥാനമാറ്റം ചർച്ചയിൽ ഇല്ലെന്ന് പറഞ്ഞ് വി.ഡി. സതീശൻ മുരളീധരനെ എതിർത്തു.
ഈ നിലപാട് അസീസ് തിരുത്തിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഏറ്റുപിടിച്ച് പുതിയ പോർമുഖം തുറക്കുകയാണ്. ഐ ഗ്രൂപ്പെങ്കിലും സമീപകാലത്ത് ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന കെ. മുരളീധരനാണ് ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷ സമരങ്ങൾക്ക് ശക്തി പോരെന്ന ആക്ഷേപം വ്യാപകമാണെന്ന് പറഞ്ഞാണ് രമേശിനെ മുരളീധരൻ ഉന്നംവച്ചത്.
തൊട്ടുപിന്നാലെ രമേശിന് പിന്തുണയുമായി വി.ഡി.സതീശനെത്തി. കെ.പി.സി.സി അധ്യക്ഷൻ തള്ളിയ വിവാദം നേതാക്കൾ ഏറ്റുപിടിച്ചതോടെ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറത്തേക്ക് തർക്കം മുറുകുകയാണ്.