തെന്നിന്ത്യൻ സിനിമകളിലെ ആദ്യകാല മേക്കപ്മാൻ പി. പത്മനാഭൻ (പപ്പൻ–85) വാടക വീട്ടുവളപ്പിൽ മരിച്ച നിലയിൽ. ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം പുൽക്കാടിനിടയിൽ കിടന്നതു 18 മണിക്കൂറുകളോളം. പൊലീസ് നടപടികൾ വൈകിയതും മൃതദേഹം ദീർഘനേരം ഇവിടെ കിടക്കാൻ കാരണമായി.
ശനിയാഴ്ച രാത്രി അമ്പലപ്പാറ പുളിയക്കുന്ന് റോഡിനു സമീപത്തെ വാടക വീട്ടിലേക്കുളള വഴിയിലെ കരിങ്കൽപടവുകളിൽ നിന്നു കാലിടറി വീണതാണെന്നാണു പ്രാഥമിക നിഗമനം. പിൽക്കാലത്തു മുഖ്യമന്ത്രിമാരായിരുന്ന എം.ജി. രാമചന്ദ്രൻ (തമിഴ്നാട്), എൻ.ടി. രാമറാവു (ആന്ധ്രാപ്രദേശ്) എന്നിവർ ഉൾപ്പെടെ, പ്രമുഖ സിനിമാ താരങ്ങളെ ചമയമണിയിച്ച ചരിത്രമുണ്ടു പത്മനാഭന്.
വീട്ടുടമയുടെ മകൻ ഇന്നലെ രാവിലെ പത്തരയോടെ ഇതുവഴി കുളിക്കാൻ പോകുമ്പോഴാണു മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന നടപടി പൂർത്തിയാക്കി പൊലീസ് സ്ഥലത്തെത്തിയതു മൂന്നു മണിയോടെ മാത്രം. വൈകിട്ടു പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ലക്കിടി പോളിഗാർഡനു സമീപത്തെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം പാമ്പാടി ശ്മശാനത്തിൽ സംസ്കരിക്കും.
കടമ്പഴിപ്പുറം ആലങ്ങാട് പള്ളിത്തൊടിയിൽ പത്മനാഭൻ സ്ഥിര താമസം ചെന്നൈയിലായിരുന്നു. രണ്ടുമാസം മുൻപാണു തമിഴ്നാട്ടുകാരിയായ ഭാര്യയുമൊത്ത് അമ്പലപ്പാറയിൽ താമസിക്കാനെത്തിയത്. ഭാര്യ ചെന്നൈയിലേക്കു മടങ്ങിയതോടെ അമ്പലപ്പാറ സ്വദേശിയായ യുവാവിനെ സഹായിയായി കൂടെക്കൂട്ടി. കഴിഞ്ഞ ദിവസം യുവാവിന്റെ അച്ഛൻ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ പത്മനാഭൻ തനിച്ചായി.
പതിവുപോലെ ശനിയാഴ്ച വൈകിട്ട് ഏഴരവരെ തന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു സമയം ചെലവഴിച്ചാണു വിളിപ്പാടകലെയുള്ള വാടക വീട്ടിലേക്കു മടങ്ങിയതെന്നു വീട്ടുടമ പറഞ്ഞു. ഇവിടെ നിന്നു പോകുന്ന വഴിക്കാണു മരണം സംഭവിച്ചത്. കൈയിലുണ്ടായിരുന്ന ടോർച്ച് പടവിനു മുകളിലും നിവർത്താത്ത കുട മൃതദേഹത്തിനു സമീപവും കിടന്നിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറോളം സിനിമകളിൽ മേക്കപ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലുണ്ടായിരുന്ന വീടുകൾ ഉൾപ്പെടെ സമ്പാദ്യങ്ങളൊക്കെയും പിൽക്കാലത്തു കൈവിട്ടുപോയ അദ്ദേഹത്തിന് അവശകലാകാരൻമാർക്കുള്ള സർക്കാർ പെൻഷനായിരുന്നു ആശ്രയം. ഭാര്യ: ഗൗരി. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ (ഇരുവരും ചെന്നൈ). മരുമകൻ: കൃഷ്ണകുമാർ.