ഉൽപന്നങ്ങളുടെ വിലനിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ജി.എസ്.ടിക്ക് മുമ്പും ശേഷവുമുള്ള ഉൽപന്നങ്ങളുടെ വില ശേഖരിക്കാൻ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ധനമന്ത്രി തോമസ് ഐസക് നിർദേശം നൽകി. 75 ലക്ഷം രൂപയ്ക്കുതാഴെ വിറ്റുവരവുള്ള ഹോട്ടലുകൾ നികുതി ഈടാക്കിയാൽ ഇനി കർശനനടപടിയുണ്ടാകുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നൽകി.
ചരക്കുസേവനനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധനമന്ത്രി വിലനിയന്ത്രണത്തിനുള്ള നിർദേശങ്ങൾ നൽകിയത്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പും ശേഷവുമുള്ള വില ജില്ലകൾ തോറും നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കണം. ഇതിനായി കടകളിൽ നിന്ന് ടെസ്റ്റ് പർച്ചേസ് നടത്തണം. ഇത് പരിശോധിക്കുന്നതിനുള്ള സ്ക്രീനിങ് കമ്മിറ്റി ഈയാഴ്ച തന്നെ രൂപീകരിക്കും. വില കുറച്ചിട്ടില്ലാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെടും.
വില നിയന്ത്രിക്കുന്നതിൽ നികുതിവകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് മന്ത്രി വിമർശിച്ചു. 75 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾ ഉപഭോക്താക്കളിൽ നിന്ന് നികുതിയീടാക്കിയാൽ ഇനി നടപടിയുണ്ടാകും. ഹോട്ടലുകൾ കുപ്പിവെള്ളത്തിന് വിപണി വിലയിൽ കൂടുതൽ ഈടാക്കരുത്. ജി.എസ്.ടി നടപ്പിലായതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 500 കോടിയോളം രൂപയുടെ കുറവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.