മുരുകന് ആശുപത്രികളിൽ ചികിൽസ നൽകാത്തത് എന്തെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരം മുട്ടി ഡോക്ടർമാർ. ചികിൽ കിട്ടാതെ മുരുകൻ മരിച്ചതിനെപ്പറ്റി അന്വേഷിക്കന്ന പൊലീസ് സംഘത്തിന്റെ മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യലിലാണ് കൃത്യമായ ഉത്തരങ്ങളില്ലാതെ ഡോക്ടർമാർ വിയർക്കുന്നത്. അതേസമയം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന് കാണിച്ച് മെഡിക്കല്‍ കോളജ് അധ്യാപകസംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിന് നോട്ടീസ് നല്‍കി.
മുരുകന് ഫലപ്രദമായ ചികിൽസ നൽകാൻ വിസമ്മതിച്ച രണ്ടു സ്വകാര്യാശുപത്രികളിലെ ഡോക്ടർമാരേയാണ് ഇന്ന് പൊലീസ് ചോദ്യം ചെയ്തത്. കൊല്ലം ആസീസ്യ മെഡിക്കൽ കോളജിലെ ഡോക്ടറേയും സൂപ്രണ്ടിനേയും ആറുമണിക്കൂറോളം ചോദ്യം ചെയ്തു.മെഡിട്രീന ആശുപത്രിയിലെ എം.ഡിയേയു പൊലീസ് വിശദമായി ചോദ്യ ചെയ്തു. മുരുകന് നൽകാൻ കഴിയുമായി ചികിൽസകളെപ്പറ്റിയുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയല്ല ഡോക്ടർമാർ നൽകുന്നത്.
സൂക്ഷമായ പൊലീസിന്റെ ചോദ്യങ്ങൾക്ക് മെഡിട്രീന ആശുപത്രിയുടെ എം.ഡി പലപ്പോഴും പ്രകോപിതയായാണ് മറുപടി നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്റെ കൃത്യമായ ചോദ്യങ്ങളൾക്ക് ഡോക്ടർമാർക്ക് പലപ്പോഴും ഉത്തരമില്ല.മെഡിക്കൽ കോളജിലെ ഡോക്ടർമാരേ ചോദ്യം ചെയ്തതിൽ പി.ജി വിദ്യാർഥികൾ പൊലീസ് ഉന്നതരെ കണ്ട് അതൃപ്തിയറിച്ചതായാണ സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉന്നതരായ ഡോക്ടരർമാരേ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യാൻ പൊലീസ് തീരമാനിച്ചിട്ടുണ്ട് എന്നാൽ ചികിൽസ പിഴവിനെപ്പറ്റി പഠിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിദഗ്ധ റിപ്പോർട്ട് ഇനിയും കിട്ടിയിട്ടില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.
ആ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഡോക്ടർമാരുടെ അറസ്റ്റിനെപ്പറ്റി അന്തിമതീരുമാനമെടുക്കുക. അതേസമയം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന് അറിയിച്ച് മെഡിക്കല്‍ കോളജ് അധ്യാപകസംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഭാവിയില്‍ ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുമെന്നാണ് സംഘടനയുടെ നിലപാട്.